

സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശമാർ
തിരുവനന്തപുരം: ആശാപ്രവർത്തകർക്ക് നവംബർ ഒന്ന് മുതൽ 8,000 രൂപ ഓണറേറിയം ലഭിച്ചു തുടങ്ങും. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 1,000 രൂപയാണ് സർക്കാർ വർധിപ്പിച്ചിരിക്കുന്നത്. പ്രതിവർഷം 250 കോടി രൂപ ഇതിനായി ചെലവാകും. 26,125 ആശമാർക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്.
ഇതുവരയുള്ള കുടിശിക മുഴുവൻ നൽകുമെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഓണറേറിയം വർധിപ്പിക്കണമെന്നാവശ‍്യപ്പെട്ട് ദീർഘ നാളുകളായി ആശമാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിലായിരുന്നു. 266 ദിവസം പൂർത്തിയായതിനു പിന്നാലെയാണ് രാപ്പകൽ സമരം അവസാനിപ്പിച്ചത്. ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുന്നതു വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് ആശമാരുടെ തീരുമാനം.