

തിരുവനന്തപുരം: എട്ടു ദിവസമായി സെക്രട്ടറിയേറ്റിൽ തുടരുന്ന സമരം കടുപ്പിക്കാൻ ആശാവർക്കർമാർ. ഈ മാസം 20 ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ മഹാസംഗമം സംഘടിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ മുഴുവൻ ആശാപ്രവർത്തകരോടും എത്താനാണ് നിർദേശം. ആവശ്യങ്ങൾ നേടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ വ്യക്തമാക്കി
അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ എട്ട് ദിവസമായി ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന സമരത്തെ നയിക്കുന്ന നേതാക്കള്‍ക്കെതിരെ കലാപത്തിന് കേസെടുത്ത് പൊലീസ്. സമരത്തിന് നേതൃത്വം നല്‍കുന്ന കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വി.കെ സദാനന്ദന്‍, ജനറല്‍ സെക്രട്ടറി എം.എ ബിന്ദു, നേതാക്കളായ എസ്. മിനി, പി.കെ റോസമ്മ, ഷൈല കെ. ജോണ്‍ എന്നിവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കലാപത്തിന് ആഹ്വാനം ചെയ്യല്‍, പൊലീസ് നിർദേശം അനുസരിക്കാതിരിക്കുക, നിയമവിരുദ്ധമായ സംഘം ചേരല്‍ പൊതുവഴി തടസപ്പെടുത്തുക എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ്. ചോദ്യംചെയ്യലിന് എത്താന്‍ പൊലീസ് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയതിനെത്തുടർന്ന് സ്റ്റേഷനിലെത്തിയ സംഘടനാ നേതാക്കൾ നിയമപരമായി മുന്നോട്ട് പോകാമെന്നും നിലപാട് കോടതിയെ അറിയിക്കാമെന്നും പറഞ്ഞു.
ഓണറേറിയം വര്‍ധിപ്പിക്കുക, മൂന്ന് മാസത്തെ കുടിശിക ഉടന്‍ നല്‍കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാരുടെ സമരം.സമരത്തെ തള്ളി ധനമന്ത്രി കെ .എന്‍. ബാലഗോപാല്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സംഘടന മുന്നോട്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തതെന്ന് ആശാ വർക്കർമാർ കുറ്റപ്പെടുത്തുന്നു. പൊലീസ് നടപടിയിൽ ആശ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സര്‍ക്കാരിന്‍റെ തൊഴിലാളി ദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് മുഴുവന്‍ ആശ പ്രവര്‍ത്തകരും 20ന് സെക്രട്ടറിയേറ്റ് മുന്നില്‍ നടക്കുന്ന മഹാ സംഗമത്തില്‍ അണിചേരുമെന്ന് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ബിന്ദു പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപകല്‍ സമരത്തിന്‍റെ ഒമ്പതാംദിനത്തില്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് സംസാരിക്കും.