

ന്യൂഡൽഹി: കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് കെ സുധാകരൻ. പാർട്ടിയെ വെല്ലുവിളിച്ച് താൻ മത്സരിക്കില്ല. താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനാണെന്നും കോൺഗ്രസിൽ തുടരുമെന്നും സുധാകരൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പാർട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കിൽ മത്സരിക്കും. പുതിയ കാര്യങ്ങളുമായി പാർട്ടിയിൽ പ്രവർത്തിച്ച് മുന്നോട്ടുപോകും. പാർട്ടിയിൽ തുടരാതെ പിന്നെ എങ്ങോട്ടാണ് പോകേണ്ടത്?. സ്ഥാനാർഥിത്വം നിഷേധിച്ചെന്നല്ലാതെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടൊന്നുമില്ലല്ലോ? പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്. പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല. പാർട്ടിക്ക് വിധേയനായി നിൽക്കാനാണ് തീരുമാനം. കേരളത്തിൽ എല്ലായിടത്തും എന്‍റെ ആളുകളുണ്ട്. അത് കമ്മിറ്റിയുണ്ടാക്കാനും നേതാക്കളെ ഉണ്ടാക്കാനും വേണ്ടിയുള്ളതല്ല. പാർട്ടിക്ക് വേണ്ടിയുള്ള പൊതുപ്രവർത്തനത്തിന് വേണ്ടിയുള്ളതാണ്. പാർട്ടിയെ അനുസരിച്ച് മുന്നോട്ടു പോകും’’ –കെ.സുധാകരൻ പറഞ്ഞു.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിളിച്ചതിനു പിന്നാലെയാണു സുധാകരൻ നിലപാട് മയപ്പെടുത്തിയത് എന്നാണു സൂചന. ഒരാൾക്ക് സീറ്റ് നൽകിയാൽ മറ്റുള്ളവർക്കും കൊടുക്കേണ്ടി വരുമെന്ന് ഖർഗെ സുധാകരനോട് പറഞ്ഞെന്നാണു റിപ്പോർട്ട്.