

ശ്രീലേഖയും രാജീവ് ചന്ദ്രശേഖറും
file image
തിരുവനന്തപുരം: ഇടത് -വലത് മുന്നണികളേക്കാൾ ഒരു ചുവട് മുന്നിലായി പ്രചരണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബിജെപി. സംസ്ഥാനത്ത് എല്ലാത്തവണയും കടുത്ത പോരാട്ടം നടക്കുന്ന വിഐപി മണ്ഡലങ്ങളായ നേമത്തും വട്ടിയൂർക്കാവിലുമാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ബിജെപി തുടക്കമിട്ടത്. കഴിഞ്ഞ 22 ന് നേമത്ത് ചുവരെഴുതി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു.
നേമം നിയമസഭ മണ്ഡലത്തില്‍ പ്രഖ്യാപനങ്ങളല്ലാതെ വികസന പ്രവർത്തനങ്ങള്‍ യാതൊന്നും നടക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. എംഎല്‍എയുടെ കടമ നിറവേറ്റുന്നതില്‍ മന്ത്രി കൂടിയായ വി. ശിവന്‍കുട്ടി പരാജയമാണെന്നും നേമം എംഎല്‍എ ഓഫീസിന് മുന്‍പില്‍ എന്‍ഡിഎ നടത്തിയ "ജനരോഷം-പൊതുജന മുന്നേറ്റം' പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദേഹം പറഞ്ഞു.
വി. ശിവന്‍കുട്ടി എംഎല്‍എക്കെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൂത്ത് അടിസ്ഥാനത്തില്‍ ജനങ്ങളിൽ നിന്ന് ഒപ്പുവാങ്ങി ശേഖരിച്ച കുറ്റപത്രം ഡെപ്യൂട്ടി മേയര്‍ ആശാനാഥും പാപ്പനംകോട് സജിയും ചേര്‍ന്ന് രാജീവ് ചന്ദ്രശേഖറിന് കൈമാറി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ്, സംസ്ഥാന ഉപാധ്യക്ഷന്‍ കെ. സോമന്‍, തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയൻ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ താമരകള്‍ വിരിയുമെന്നു വട്ടിയൂര്‍ക്കാവില്‍ ചുവരെഴുതി ബിജെപി വൈസ് പ്രസിഡന്‍റും ശാസ്തമംഗലം കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ പ്രചാരണത്തിന് തുടക്കമിട്ട് പറഞ്ഞു. നര്‍മദ കോപ്ലക്സിന് സമീപമുള്ള ചുവരില്‍ താമര വരച്ചുകൊണ്ടാണ് ശ്രീലേഖ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 8162 വോട്ടിന്‍റെയും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 231 വോട്ടിന്‍റെയും ഭൂരിപക്ഷത്തില്‍ ബിജെപി മുന്നിലെത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.