"മുഖ്യമന്ത്രിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചതല്ല"; വിഡിയോ വൈറലായതിനു പിന്നാലെ പ്രതികരണവുമായി ആതിര ഗ്രേസ്

മുൻപ് നൽകിയ നിവേദനത്തിന്റെ കാര്യം തിരക്കാനാണു മുഖ്യമന്ത്രിയുടെ സമീപത്തേക്കു പോയതെന്നാണ് ആതിര പറയുന്നത്
 athira grace denies selfie attempt with cm

മുഖ്യമന്ത്രിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചതല്ല, വിഡിയോ വൈറലായതിനു പിന്നാലെ പ്രതികരണവുമായി ആതിര ഗ്രേസ്

Updated on

തിരുവനന്തപുരം: ഒപ്പം സെൽഫിയെടുക്കാനുള്ള ആവശ്യം മുഖ്യമന്ത്രി നിഷേധിച്ചെന്ന തരത്തിൽ വിഡിയോ പ്രചരിപ്പിചതിനു പിന്നാലെ പ്രതികരണവുമായി ജില്ലാപഞ്ചായത്തംഗം ടി.എൽ. ആതിര ഗ്രേസ്. മുഖ്യമന്ത്രിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ആതിര ഗ്രേസ് വ്യക്തമാക്കിയത്.

മുൻപ് നൽകിയ നിവേദനത്തിന്റെ കാര്യം തിരക്കാനാണു മുഖ്യമന്ത്രിയുടെ സമീപത്തേക്കു പോയതെന്നും അപ്പോൾ കോൾ വന്നതിനാൽ ഫോണിലേക്കു നോക്കുകയായിരുന്നെന്നും ഇതിനിടെ മുഖ്യമന്ത്രി കടന്നുപോയതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും ആതിര ഗ്രേസ് പറയുന്നു.

അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിന്‍റെ ഉദ്ഘാടന വേദിയിവച്ചായിരുന്നു സംഭവമുണ്ടായത്. മുഖ്യമന്ത്രി കടന്നു പോകുന്ന സമയത്ത് ഫോണുമായി ആതിര സമീപിക്കുന്നതും മുഖ്യമന്ത്രി ആതിരയോട് എന്തോ പറയുന്നതുമാണ് വിഡിയോയിലുള്ളത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് പ്രതികരണവുമായി ആതിര എത്തിയത്. കന്നി അങ്കത്തിൽ വെള്ളറട ഡിവിഷനിൽ സിപിഎം സ്ഥാനാർഥിയായി വിജയിച്ചാണ് അഭിഭാഷകയായ ടി.എൽ.ആതിര ഗ്രേസ് ജില്ലാപഞ്ചായത്ത് അംഗമായത്.

മുഖ്യമന്ത്രി പിണറായി വിജയൻ ആതിരയെ ഫോണിൽ ബന്ധപ്പെടും എന്നാണ് വിവരം. ആതിര മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നതിനുമുൻപ് അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മംഗലശ്ശേരി സമർപ്പിക്കാൻ ശ്രമിച്ച നിവേദനങ്ങളും മുഖ്യമന്ത്രി ഏറ്റുവാങ്ങിയില്ല. പകരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ ഏൽപ്പിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com