പാലക്കാട്: അട്ടപ്പാടി മധു കൊലപാതകക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച സീനിയർ അഡ്വ. കെപി സതീശന്‍ സ്ഥാനം രാജിവച്ചു. സതീശന്‍റെ നിയമനത്തിനെതിരെ മധുവിന്‍റെ അമ്മ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി. കേസിൽ നിന്നും പിന്‍മാറുകയാണെന്ന് കോടതിയെ അറിയിച്ചതായി പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറയുകയായിരുന്നു.
മധു കേസിൽ അപ്പീലുകളിൽ വാദം കേൾക്കാനിരിക്കെയാണ് കെ പി സതീശന്‍റെ പിന്‍മാറ്റം. വിവാദങ്ങൾ എന്തിനാണെന്ന് അറിയില്ല. മധുവിനു നീതി ലഭിച്ചില്ലെന്ന തോന്നലിലാണ് കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഫയൽ പരിശോധിച്ചപ്പോൾ തന്നെ ചില പാളിച്ചകൾ കണ്ടെത്തിയിരുന്നു. 5 പ്രതികൾക്കെങ്കിലും ജീവപര്യന്തം ശിക്ഷ ലഭിക്കേണ്ടതായിരുന്നു അഭിഭാഷക വൃത്തിയിൽ 50 വർഷം പൂർത്തിയാക്കി, വിവാദങ്ങൾ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്പെഷ്യൽ പ്രോസിക്യൂട്ടറായി കെ.പി. സതീശനെ നിയമിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം പുനഃപരിശോധിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മധുവിന്‍റെ അമ്മ സങ്കട ഹർജി സമർപ്പിച്ചിരുന്നു. അഡ്വ ജീവേഷ്, അഡ്വ രാജേഷ് എം മേനോൻ, അഡ്വ സി കെ രാധാകൃഷ്ണൻ എന്നിവരെ ഹൈക്കോടതിയിലെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നാണ് കുടുംബവും സമരസമിതിയും ആവശ്യപ്പെട്ടത്.