
കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന അപകീർത്തികരമായ പരാതി നൽകി വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചതിൽ അഡ്വ. എം. മുനീറിനെതിരേ കടകംപളളി സുരേന്ദ്രൻ മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ചു. 15 ദിവസത്തിനുളളിൽ ആരോപണം പിൻവലിച്ച് മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാര തുക നൽകുകയും ചെയ്തില്ലെങ്കിൽ സിവിൽ - ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കടകംപളളി സുരേന്ദ്രൻ മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പോത്തന്‍കോട് സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എം. മുനീറാണ് പൊലീസിന് പരാതി നല്‍കിയത്.
കടകംപളളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമാവശ്യപ്പെട്ടുള്ള പരാതി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതികൾ വെളിപ്പെടുത്തൽ നടത്തിയതിന്‍റെ ഭാഗമായി കേസെടുത്തിരുന്നു.
പ്രത്യേക അന്വേഷണ സംഘം ഇതിൽ അന്വേഷണം നടത്തുന്നതിനിടെയാണ് കടകംപള്ളിക്കെതിരേ സമാന പരാതിയെത്തുന്നത്. കടകംപള്ളിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കണമെന്ന് പരാതിയിൽ എം. മുനീർ പറഞ്ഞിരുന്നു. പരാതിക്കാരിയെക്കണ്ട് മൊഴി രേഖപ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.