

അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരം നിരോധിച്ചു
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയിൽ മാംസാഹാര വിതരണം നിരോധിച്ചു. പഞ്ചകോശി പരിക്രമ എന്ന് അടയാളപ്പെടുത്തിയിട്ടുള്ള വിശുദ്ധപ്രദേശങ്ങളിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ മാംസാഹാരം വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.
ഓൺ ലൈൻ പ്ലാറ്റ്ഫോമുകൾ വഴി മാംസാഹാരം വിതരണം ചെയ്യുന്നത് തടയാൻ ഹോട്ടലുകൾക്കും ഡെലിവറി കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. അയോധ്യയെയും ഫൈസാബാദിനെയും ബന്ധിക്കുന്ന 14 കിലോമീറ്റർ നീളമുള്ള രാംപഥിൽ മദ്യവും മാംസവും വിൽക്കുന്നത് നിരോധിക്കാൻ 2025 മെയ്മാസത്തിൽ അയോധ്യ കോർപ്പറേഷൻ തീരുമാനമെടുത്തിരുന്നു. ഇതിന് ശേഷവും മദ്യവിൽപ്പന പൂർണമായും നടപ്പാക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. നിലവിൽ പാതയോരത്തെ മാംസവിൽപ്പന തടയാൻ സാധിച്ചിട്ടുണ്ട്.