
തിരുവനന്തപുരം: നെയ്യാറ്റിൻകര പെരുങ്കടവിളയിൽ അരിഷ്ടത്തിൽ ആൽക്കഹോൾ ചേർത്ത് വിൽപനയെന്ന പരാതിയിൽ ആയുർവേദ ഫാർമസി പൂട്ടിച്ച് എക്സൈസ്. ആയുർവേദ ഡോക്റ്ററായ അജിത് കുമാറിന്‍റെ ലൈസൻസിൽ പ്രവർത്തിച്ചുവന്ന ജീവൻ ആയുർവേദ പഞ്ചകർമ്മ ചികിത്സാലയമാണ് പരിശോധന നടത്തിയ ശേഷം എക്സൈസ് പൂട്ടിയത്. പിപ്പല്യാസവം, മുസ്താരിഷ്ടം ഇങ്ങനെ പലവിധ പേരുകളിലുള്ള അരിഷ്ടത്തിൽ ആൽക്കഹോൾ ചേർത്ത് വിൽക്കുന്നതായായിരുന്നു പരാതി.
അരിഷ്ടം എക്സൈസ് കസ്റ്റഡിയിലെടുത്തു. വിൽപ്പനയ്ക്കുള്ള അരിഷ്ടം ഉണ്ടാക്കുന്നത് ഒറ്റശേഖരമംഗലത്ത് നിന്നാണെന്ന് ഫാർമസി ജീവനക്കാരൻ പറഞ്ഞു.എന്നാൽ അരിഷ്ടത്തിൽ മദ്യം ചേർക്കുന്നുണ്ടോ എന്നത് സാംപിൾ പരിശോധിച്ചാൽ മാത്രമേ തിരിച്ചറിയാൻ കഴിയൂ എന്നാണ് എക്സൈസ് അധികൃതരുടെ വാദം.
ഇവിടെ എത്തുന്നവർക്ക് ആൽക്കഹോൾ അടങ്ങിയ അരിഷ്ടം വിതരണം ചെയ്യുന്നെന്ന പരാതിയിൽ താൽക്കാലികമായാണ് സ്ഥാപനം പൂട്ടിയതെന്നും പരിശോധനയ്ക്ക് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥാപനത്തിനെതിരെ മുമ്പ് പരാതികൾ ഒന്നുമുണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് അധിക്യതരും പറഞ്ഞു.