

സുരേഷ് ഗോപി
ചെങ്ങന്നൂർ: അയ്യപ്പന്‍റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ എല്ലാ വീടുകളിലും ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സൂര്യൻ ഉദിക്കുമ്പോൾ മുതൽ വൈകിട്ട് ഹരിവരാസനം പാടുന്നതുവരെ അത് തെളിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ നടന്ന വിശ്വാസ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഏപ്രിൽ ഒന്നിന് അയ്യൻ ജന്മ ജ്യോതി തെളിയും. കേരളത്തിലെ ഈ ദീപപ്രഭ മകരവിളക്കിന്‍റെ പ്രഭ പോലെ തെളിഞ്ഞു നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വിശ്വാസത്തെ തള്ളിപ്പറയുന്നവർക്ക് മേലെ കത്തിനിൽക്കുന്ന ചിതയായിരിക്കണം ഇതെന്നും സുരേഷ് ഗോപി പറഞ്ഞു.
അയ്യപ്പന്‍ തന്‍റെ ജേഷ്ഠനാണെന്നും 2014 ൽ മോദിയെ കണ്ടതിനുശേഷം അല്ല തനിക്ക് അയ്യപ്പ വിശ്വാസം ഉണ്ടായതെന്നും സുരേഷ് ഗോപി പറഞ്ഞു. 1973ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ശബരിമലയിൽ പോവുന്നത്. അതിന് ശേഷം അമ്പതിന് മേലെ തവണ ശബരിമല ചവിട്ടിയുള്ള പെരിയ സ്വാമി ആണെന്ന് താൻ പറയുന്നില്ല പക്ഷെ അൻപ് സ്വാമിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.