

അർജുൻ ആയങ്കി
കണ്ണൂര്‍: ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശേരി സിജെഎം കോടതി അർജുന് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ അർജുന് പുറത്തിറങ്ങാനാവില്ല.
അതേസമയം, കാപ്പ ചുമത്തിയതോടെ അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ കരുതൽ തടങ്കലിലാക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചിട്ടുണ്ട്. തലശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ ശനിയാഴ്ച കോടതിയിൽ സമർപ്പിക്കും.
വെള്ളിയാഴ്ചയാണ് അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും ജില്ലാ കളക്റ്റർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു.