
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിന് മാനസിക പ്രശ്നങ്ങളുള്ളതായി കരുതുന്നില്ലെന്ന് ഡോക്‌റ്റർമാർ. കോടതിയുടെ നിർദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളെജിലെ മനോരോഗ വിദഗ്ധരാണ് ഹരികുമാറിനെ പരിശോധിച്ചത്.
പരിശോധനയ്ക്കു പിന്നാലെ, ഹരികുമാറിന് മാനസികാസ്വാസ്ഥ‍്യമുള്ളതായി തോന്നുന്നില്ലെന്ന് പരിശോധനയിൽ നിന്നും വ‍്യക്തമായതായി ഡോക്‌റ്റർമാർ അറിയിക്കുകയായിരുന്നു.
വൈദ‍്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. പ്രതിക്ക് മാനസികാസ്വാസ്ഥ‍്യമുണ്ടെന്ന് അറസ്റ്റിന് പിന്നാലെ റൂറൽ എസ്പി പറഞ്ഞിരുന്നു.
പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം വ‍്യക്തമാക്കുന്നതിന് വെല്ലുവിളിയായി മാറുകയാണെന്നും മാനസിക പ്രശ്നമുണ്ടെന്നുമായിരുന്നു പൊലീസ് നേരത്തെ പറഞ്ഞത്. ഈ കാര‍്യം കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു.
തുടർന്നാണ് പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ കോടതി നിർദേശം നൽകിയത്. രണ്ട് ദിവസം പ്രതിയെ നിരീക്ഷിച്ചതിന് ശേഷം പരിശോധനയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.