ബാര്‍ കോഴ അന്വേഷണം: ക്രൈംബ്രാഞ്ച് സംഘം ഇടുക്കിയിലേക്ക്

ബാറുടമകളുടെ സംഘടനയിലെ എക്സിക്യൂട്ടിവ് അംഗങ്ങളുടെ പക്കൽ നിന്നുള്ള വിശദാശംങ്ങളും ശേഖരിക്കും
ബാര്‍ കോഴ അന്വേഷണം: ക്രൈംബ്രാഞ്ച് സംഘം ഇടുക്കിയിലേക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ഗൂഢാലോചനാ പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പ്രാഥമിക അന്വേഷണത്തിന് ഇന്ന് ഇടുക്കിയിൽ. മദ്യനയത്തിലെ ഇളവുകൾക്ക് വേണ്ടി പണപ്പിരിവ് നടത്തണമെന്ന് ആവശ്യപ്പെട്ട ബാറുടമകളുടെ സംഘടനാ നേതാവ് അനിമോന്‍റെയടക്കം മൊഴിരേഖപ്പെടുത്താനാണു തീരുമാനം. അനിമോൻ ഇടുക്കിയിലുണ്ടെന്ന് സ്ഥിരീകരിച്ചു.

കേസെടുത്തുള്ള അന്വേഷണം ആയിരിക്കില്ലെന്നതിനാൽ പ്രാഥമിക അന്വേഷണത്തില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാനാണു ക്രൈംബ്രാഞ്ചിന്‍റെ ശ്രമം. പണപ്പിരിവ് നടന്നോ, പണം ആര്‍ക്കെങ്കിലും കൈമാറിയോ, ശബ്ദസന്ദേശത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. ബാറുടമകളുടെ സംഘടനയിലെ എക്സിക്യൂട്ടിവ് അംഗങ്ങളുടെ പക്കൽ നിന്നുള്ള വിശദാശംങ്ങളും ശേഖരിക്കും.

വിവാദ സന്ദേശം പുറത്തുവന്ന സമയത്ത് കൂടിയ സംഘടനയുടെ യോഗത്തിന്‍റെ വിശദാംശങ്ങൾ ശേഖരിക്കാൻ യോഗത്തിന്‍റെ മിനിറ്റ്സും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിക്കും. സംസ്ഥാനത്ത് മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന ശബ്ദസന്ദേശമാണ് അനിമോന്‍ പുറത്തുവിട്ടത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയപ്പോഴാണു ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ,എക്സൈസ് മന്ത്രി എം.ബി രാജേഷ് തുടങ്ങിയവരും ഉൾപ്പെട്ട ആരോപണമായതിനാൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

വിവാദത്തിൽ സർക്കാരിന് പങ്കില്ലെന്നും മദ്യനയവുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ പോലുമുണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാരുടെയും സിപിഎമ്മിന്‍റെയും പ്രതിരോധം.

എന്നാൽ, എക്‌സൈസ് ടൂറിസം, മന്ത്രിമാരുടെ പ്രസ്താവനകള്‍ പച്ചക്കള്ളമെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ 21 ന് ടൂറിസം വകുപ്പ് വിളിച്ചു ചേര്‍ത്ത ഓൺലൈൻ യോഗത്തില്‍ ബാര്‍ ഉടമകളും പങ്കെടുത്തതിന്‍റെ ലിങ്ക് ഉൾപ്പെടെ പുറത്തുവിട്ടു. യോഗത്തില്‍ ഡ്രൈ ഡേയെക്കുറിച്ചും ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നിരുന്നെന്നും അതിന്‍റെ തുടര്‍ച്ചയായാണ് എറണാകുളത്ത് ചേര്‍ന്ന ബാര്‍ ഉടമകളുടെ യോഗത്തില്‍ പണപ്പിരിവിന് നിർദേശം നല്‍കിയതെന്നും സതീശൻ ആരോപിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവിന്‍റെ ആരോപണം വന്നതിന് പിന്നാലെ ടൂറിസം മന്ത്രിയുടെ നിർദേശപ്രകാരമല്ല യോഗം നടന്നതെന്ന് വിശദീകരിച്ചു ടൂറിസം ഡയറക്റ്റർ ശിഖ സുരേന്ദ്രൻ പത്രക്കുറിപ്പിറക്കി. 21ന് ടൂറിസം ഡയറക്റ്റർ വിളിച്ചു ചേർത്ത യോഗം മദ്യനയവുമായി ബന്ധപ്പെട്ടതോ ബാർ ഉടമകളുടേതു മാത്രമായുള്ളതോ അല്ലെന്നും ഈ വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശുപാർശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ടൂറിസം ഡയറക്റ്ററേറ്റിൽ നിന്നു സർക്കാരിലേക്കു നൽകിയിട്ടില്ലെന്നും ശിഖ.

വെഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ ഉയർത്തുന്നതിനു നേരിടുന്ന തടസങ്ങൾ, ദീർഘകാലമായി ടൂറിസം വ്യവസായം നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളാണു യോഗത്തിൽ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവർ ഉന്നയിച്ചതെന്നും ഡയറക്‌റ്റർ വിശദീകരിക്കുന്നു. യോഗത്തിൽ മദ്യനയം ചർച്ചയായിട്ടില്ലെന്ന് ഡയറക്‌റ്റർ വിശദീകരിക്കുമ്പോഴും ഈ യോഗത്തോടെയാണ് ഡ്രൈ പിന്‍വലിക്കുമെന്നും, ബാറുകളുടെ സമയം കൂട്ടുമെന്നും ബാറുടമകൾക്ക് ഉറപ്പ് നൽകിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം.

Trending

No stories found.

Latest News

No stories found.