
ഹേമചന്ദ്രൻ
വയനാട്: ബത്തേരി ഹേമചന്ദ്രൻ കൊലക്കേസിൽ ഒരാൾ കൂടി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി വെൽബിൻ മാത്യു ആണ് പിടിയിലായിരിക്കുന്നത്. കേസിലെ അഞ്ചാം പ്രതിയാണ് വെൽബിൻ. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ടുള്ള കരാറിൽ വെൽബിൻ സാക്ഷിയായി ഒപ്പുവെച്ചിട്ടുണ്ട്. ഹേമചന്ദ്രനോടും മറ്റു പ്രതികളോടും ഒപ്പം വെൽബിൻ കാറിൽ സഞ്ചരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
2024 മാർച്ചിലാണ് വയനാട് സ്വദേശിയായ ഹേമചന്ദ്രനെ കോഴിക്കോട്ട് നിന്ന് വയനാട് സ്വദേശിയായ നൗഷാദും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയത്. ഹേമചന്ദ്രനെ മെഡിക്കൽ കോളെജ് പരിസരത്തേക്ക് വിളിച്ചു വരുത്തി കാറിൽ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
വയനാട്ടിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയതിന് ശേഷം തമിഴ്നാട്ടിലെ ചേരമ്പാടിയിലെ വനപ്രദേശത്ത് കുഴിച്ചിടുകയായിരുന്നു. ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവർ ഉൾപ്പെടെ നാലുപേരെ ഈ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.