

ഭാഗ്യലക്ഷ്മി | ശ്രീലേഖ
അടുത്തിടെ യുഡിഎഫ് സർക്കാരിന്‍റെ ആദ്യ നയ പ്രഖ്യാപനത്തിന്‍റെ ഭാഗമായിരുന്നു, സ്കൂൾ വിദ്യാർഥിനികൾക്കുള്ള ആർത്തവ അവധി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിലടക്കം ചർച്ചകൾ തുടരുകയാണ്. ഇതിനിടെ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖയുടെ പ്രതികരണം വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ശ്രീലേഖയെ വിമർശിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.
ആർത്തവം സ്ത്രീകളുടെ സ്വകാര്യതയാണെന്നും, അവധി നൽകിയാല്‍ എല്ലാവരും അറിഞ്ഞ് നാണക്കേടാവുമെന്നുമായിരുന്നു ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ പ്രസ്താവനയ്ക്ക് എതിരേയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
ശ്രീലേഖയുടെ പരാമർശത്തിന്‍റെ തമ്പ് നെയിൽ പങ്കുവച്ചുകൊണ്ടാണ് ഭാഗ്യലക്ഷ്മി പോസ്റ്റ്. "ദേ അടുത്തത്.. 2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഒരു ഐപിഎസ് ഓഫീസർ", എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.
പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. 'ഇപ്പോഴത്തെ കാലത്ത് എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാം', 'ആൺകുട്ടികൾ പാഡ് വാങ്ങി കെടുക്കുന്ന കാലമായി മാഡം', 'പണ്ടത്തെ മുടിപ്പെത്തിവെക്കുന്ന കാലം കഴിഞ്ഞു', 'ആർത്തവമാണ്. അവിഹിതം അല്ല'. എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.