
ബിജു ജോസഫ്
തൊടുപുഴ: തൊടുപുഴ ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതി ജോമോന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ട് പോവൽ, തെളിവു നശിപ്പിക്കൽ, കൊലപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. 4 പേരാണ് നിലവിൽ പ്രതിസ്ഥാനത്തുള്ളത്.
അതേസമയം, കാറ്ററിങ് യൂണിറ്റിന്‍റെ മാൻഹോളിൽ തള്ളിയ മൃതദേഹം മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ബിജുവിന്‍റെ ബിസിനസ് പങ്കാളിയാണ് ജോമോൻ. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതിനായി ജോമോൻ ക്വട്ടേഷൽ നൽകിയവരാണ് മറ്റ് മൂന്നു പ്രതികൾ.
വീടിന് സമീപത്തു വച്ച് ബിജുവിനെ തട്ടിക്കൊണ്ടുപോയ ശേഷം വാഹനത്തിൽ വച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിവരം. ബിജുവിനെ കാണാതായ വ്യാഴാഴ്ച രാവിലെ തന്നെ കൊലപ്പെടുത്തിയിരുന്നു. തുടർന്ന് മൃതദേഹം ഗോഡൗണിലെത്തിച്ച് മാൻഹോളിൽ തള്ളുകയായിരുന്നു.
വെള്ളിയാഴ്ചയാണ് ബിജുവിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയത്. പൊലീസ് പരിശോധനയിൽ ബിജുവിന്‍റെ വീടിന് സമീപത്ത് പിടിവലി നടന്നതായുള്ള സൂചനകൾ ലഭിച്ചു. പിന്നാലെ പ്രദേശത്തു നിന്നും ബിജുവിന്‍റെ വസ്ത്രങ്ങളും ചെരുപ്പും പൊലീസ് കണ്ടത്തിയിരുന്നു. തുടർന്നാണ് നാലാം പ്രതിയായ കാപ്പ ചുമത്തപ്പെട്ട ആഷിക്ക് പിടിയിലാവുന്നത്. ഇയാളിൽ നിന്നും അപ്രതീക്ഷിതമായാണ് ബിജുവിന്‍റെ കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കിട്ടിയത്. തുടർന്ന് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.