
ബിന്ദു അമ്മിണി | എൻ.കെ. പ്രേമചന്ദ്രൻ
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പൊറോട്ടയും ബീഫും പരാമർശത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിക്കെതിരേ പരാതി നൽകി ബിന്ദു അമ്മിണി. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയിരിക്കുന്നത്. എംപിയുടെ പരാമർശം തെറ്റാണെന്നും അധിക്ഷേപകരവും തന്‍റെ അന്തസിനെയും പ്രശസ്തിയെയും കളങ്കപ്പെടുത്തുന്നതാണെന്നുമാണ് ബിന്ദു അമ്മിണിയുടെ പരാതിയിൽ പറയുന്നത്.
മതസൗഹാർദം തകർക്കുകത എന്ന ലക്ഷ്യമാണ് പരാമർശത്തിലുള്ളത്. ഷെഡ്യൂൾഡ് കാസ്റ്റിൽ പെട്ട ഒരാളെ മനപ്പൂർവം അപമാനിക്കുക എന്നീ ലക്ഷ്യങ്ങളാണ് എംപിക്കുണ്ടായിരുന്നതെന്ന് ബിന്ദു അമ്മിണി ആരോപിക്കുന്നു. മാത്രമല്ല, രഹന ഫാത്തിമയുടെ പേര് തന്‍റെ ഒപ്പും ചേർത്തത് ദുശത്തോടെയാണെന്നും ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലടക്കം വലിയ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നെന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്.
പൊറോട്ടയും ബീഫും നൽകി രഹന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിലെത്തിച്ച് പിണറായി സർക്കാർ വിശ്വാസത്തെ വികലമാക്കി എന്നായിരുന്നു പ്രേമചന്ദ്രൻ എംപിയുടെ പരാമർശം.