കോഴിക്കോട്: വയനാട് പാര്‍ലമെന്‍റ് സീറ്റില്‍ ബിജെപിയുടെ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ-എ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. നുസ്രറത്ത് ജഹാനെയാണ് രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കാൻ നിയോഗിച്ചിരിക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിക്കാന്‍ നാളിതുവരെ ബിജെപിക്ക് കഴിയാതെ വന്ന സാഹചര്യത്തിലാണ് ആര്‍പിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് പാർട്ടിയുടെ കേരള ഘടകം സംസ്ഥാന പ്രസിഡന്‍റ് പി.ആര്‍. സോംദേവ് പറഞ്ഞു.
കഴിഞ്ഞ തവണ എന്‍ഡിഎ ഘടകകക്ഷിയാണ് വയനാട്ടില്‍ മത്സരിച്ചത്. എന്നാല്‍, ഇക്കുറി തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ തയാറായിട്ടില്ല. എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പ്രചരണം കഴിഞ്ഞിട്ടും കേരളത്തിലെ ബിജെപി നേതൃത്വത്തിന് സ്വന്തം സ്ഥാനാർഥികളുടെ കാര്യത്തിലും ഘടകകക്ഷികളുടെ കാര്യത്തിലും തീരുമാനമെടുക്കാൻ സാധിക്കാത്തത് ഖേദകരമാണന്നും പി.ആര്‍. സോംദേവ്.
ദേശീയ തലത്തില്‍ എന്‍ഡിഎ സഖ്യത്തിൽ തന്നെയാണ് ആര്‍പിഐ. ഈ സാഹചര്യത്തിലാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേ സ്ഥാനാർഥിയെ നിര്‍ത്തുന്നതെന്നും വിശദീകരണം. ബിജെപി സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിയുടെ അനുഗ്രഹവും ആശിര്‍വാദവും സ്വീകരിച്ചാണ് ആര്‍പിഐ സ്ഥാനാർഥി നുസ്‌റത്ത് ജഹാന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്.
കോഴിക്കോട് സ്വദേശിയും ദേശീയ രാഷ്‌ട്രീയത്തില്‍ ശ്രദ്ധേയ സാന്നിധ്യവുമായ വനിതാ നേതാവ് നുസ്‌റത്ത് ജഹാനെ വയനാട്ടിലെ ജനങ്ങള്‍ പുന്തുണയ്ക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നും സോംദേവ് പറഞ്ഞു. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി സോംദേവിന്‍റെ നേതൃത്വത്തിൽ 501 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
രാഹുലിനെ അമേഠിയില്‍ സ്മൃതി ഇറാനി തോല്പിച്ചത് പോലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ നുസ്റത്ത് ജഹാന്‍ പരാജയപ്പെടുത്തുമെന്നാണ് കേന്ദ്രമന്ത്രി കൂടിയായ ആര്‍പിഐ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ രാംദാസ് അതാവലെ വയനാട് പാര്‍ലമെന്‍റ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കൊണ്ട് വിശദീകരിച്ചത്.