

അരി, വെളിച്ചെണ്ണ, പരിപ്പ്...; തൃശൂരിൽ അച്ചാർ കമ്പനിയിൽ വിതരണത്തിന് റെഡിയായി കിറ്റുകൾ, പിന്നിൽ ബിജെപിയെന്ന് എൽഡിഎഫ്
തൃശൂർ: സംസ്ഥാനത്ത് നാളെ പോളിങ് നടക്കാനിരിക്കേ കിറ്റ് വിവാദം ഒഴിയാതെ തൃശൂർ. അച്ചാർ നിർമാണ കമ്പനിക്കുള്ളിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയ നിലയിൽ കിറ്റുകൾ കണ്ടെത്തി. കേച്ചേരിയിലാണ് സംഭവം. എൽഡിഎഫ് പ്രവർത്തകർ നടത്തിയ പരിശോധനയിലാണ് കിറ്റുകൾ കണ്ടെത്തിയത്. കിറ്റുകൾക്ക് പിന്നിൽ ബിജെപിയാണ് എന്നാണ് ആരോപണം. തുടർന്ന് തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും പൊലീസും അച്ചാർ കമ്പനിയിൽ നടത്തിയ പരിശോധനയിൽ 750 ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്തു.
അച്ചാറു കമ്പനിയിൽ അസാധാരണമായി വാഹനങ്ങൾ വന്നുപോകുന്നത് ശ്രദ്ധിച്ച പ്രാദേശിക എൽഡിഎഫ് പ്രവർത്തകർ നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വിതരണത്തിന് തയാറായ നിലയിൽ കിറ്റ് കണ്ടെത്തി. അരി, വെളിച്ചെണ്ണ, പരിപ്പ്, മഞ്ഞൾപ്പൊടി, സോപ്പ് തുടങ്ങിയ സാധനങ്ങളാണ് കിറ്റിലുണ്ടായിരുന്നത്.
ബിജെപിയുടെ മുതിർന്ന നേതാക്കളുമായി ബന്ധമുള്ള സ്ഥാപനമാണ് ഇത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർഥിയുടെയും നിലവിലെ യുവമോർച്ചാ ജില്ലാ സെക്രട്ടറിയുടെയും അനിയന്‍റേതാണ് ഈ അച്ചാർ കമ്പനിയെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. കമ്പനിക്ക് പുറത്ത് ചാക്ക് കണക്കിന് അരി ലോഡ് ഇറക്കിയിട്ടിരുന്നതായും, ടെമ്പോ വാനുകളിൽ ഇവ കടത്താൻ ശ്രമിച്ചതായും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു. വിവരമറിഞ്ഞ് പോലീസും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഒരു ഓർഡർ അനുസരിച്ച് കിറ്റുകൾ തയ്യാറാക്കി നൽകുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് കമ്പനി ഉടമകൾ പോലീസിനോട് വിശദീകരിച്ചത്.