ക്രൈസ്തവ സഭയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് ബിജെപി: ഹൈബി ഈഡൻ

താൻ മണിപ്പൂരിൽ അത് നേരിട്ട് കണ്ടിരുന്നുവെന്നും ഹൈബി കൂട്ടിച്ചേർത്തു
Hibi Eden
Hibi EdenFile
Updated on

കൊച്ചി: ബിജെപിയുടെ കളിപ്പാവകളായ ഗവർണർമാർ ഇവിടെ വന്ന് മതമേലധ്യക്ഷൻമാരെ കണ്ടതുകൊണ്ട് വിശ്വാസികൾ അവർക്ക് വോട്ട് ചെയ്യുമെന്ന് ചിന്തിച്ചാൽ അവർ വേറെ ഏതോ ലോകത്താണന്നേ പറയാനുള്ളുവെന്ന് ഹൈബി ഈഡൻ. ക്രൈസ്തവ സഭയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് ബിജെപി സർക്കാരാണ്. താൻ മണിപ്പൂരിൽ അത് നേരിട്ട് കണ്ടിരുന്നുവെന്നും ഹൈബി കൂട്ടിച്ചേർത്തു.

ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേന ക്രിസ്ത്യൻ സഭാ അധ്യക്ഷന്മാരെ കണ്ടിരുന്നു. കൊച്ചിയിൽ കർദിനാൾ മാർ റാഫേൽ തട്ടിൽ, ഓർത്തഡോക്സ് സഭാധ്യക്ഷൻ തുടങ്ങിയവരെ കാണുകയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിന്‍റെ പരിപാടിയിൽ മുഖ്യാഥിതിയായി പങ്കെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്‍റണിക്ക് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്‍റെ നേതൃത്വത്തിൽ തിരുവല്ലയിൽ സ്വീകരണം നൽകിയത് ഏറെ ചർച്ചയായിരുന്നു. അനിൽ ആന്‍റണിക്ക് പൂർണ പിന്തുണ നൽകുമെന്ന് സഭാ നേതൃത്വം അറിയിച്ചു.സഭയുടെ തിരുവല്ലയിലുള്ള യൂത്ത് സെന്‍ററിൽ നടന്ന യോഗത്തിൽ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സിൽവാനിയോസ്‌ മെത്രാപ്പൊലിത്ത, സഭാ പി.ആർ.ഒ ഫാ. സിജോ പന്തപ്പള്ളിൽ തുടങ്ങി നൂറോളം വൈദികരും സഭാ വിശ്വാസികളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

മെത്രാപോലീത്തയും അനിൽ കെ. ആന്‍റണിയും യോഗത്തിൽ സംസാരിച്ചു. അനിലിന്‍റെ വിജയത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് യോഗത്തിൽ ഉറപ്പ് നൽകി. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബിജെപിക്ക് പരസ്യ പിന്തുണ നൽകിയത്. വരും ദിവസങ്ങളിൽ കൂടുതൽ സഭകൾ പിന്തുണയുമായി രംഗത്ത് വരുമെന്ന് ബിജെപി ജില്ലാ സെക്രട്ടറി റോയി മാത്യു പറയുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com