തിരുവനന്തപുരം: തലസ്ഥാനത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത മേയർ ആര്യാ രാജേന്ദ്രൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജപി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭാ ഓഫീസിനകത്തേക്ക് കടന്ന ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ബാരിക്കോട് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.
നഗരസഭ കൗൺസിലർമാർ അടക്കമുള്ളവർ ഏറെനേരം റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു. മേയർ ആര്യാ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് തുടർസമരം നടത്താനാണ് ബിജെപിയുടെ തീരുമാനം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ വൻതോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. സ്മാർട്ട് സിറ്റി പണിയുന്നതിനാൽ നഗരത്തിൽ പല റോഡുകളിലൂടെയും ഗതാഗതം ബുദ്ധിമുട്ടേറിയതാണ്. ഓടകളെല്ലാം കയറിയതോടെ വെള്ളം റോഡിൽ കയറിയിരുന്നു. ഈ സാഹചര്യത്തിൽ കോർപ്പറേഷൻ ഭരണത്തിലുണ്ടായിരുന്ന വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണം എന്നാരോപിച്ച് ബിജെപി കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.