

സുരേഷ് ഗോപി
file image
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫിസിനു നേരെ സിപിഎം നടത്തിയ പ്രതിഷേധത്തിന്‍റെ തുടർച്ചയായി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഉന്തും തളളും കല്ലേറുമുണ്ടായതോടെ പൊലീസ് ലാത്തി വീശി.
ബിജെപി പ്രവർത്തകർ പഴയ നടക്കാവില്‍ നിന്ന് സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചായി എത്തുകയായിരുന്നു. ഇതോടെ കൂടുതല്‍ സിപിഎം പ്രവര്‍ത്തകരും ഓഫിസിനകത്തെത്തി.
പൊലീസ് മാർച്ച് തടഞ്ഞതോടെ പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമായി. രണ്ട് ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വോട്ടര്‍പ്പട്ടിക ക്രമക്കേടിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും സിപിഎം പ്രവർത്തകർ സുരേഷ് ഗോപിയുടെ ചേരൂരിലെ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.
സിപിഎം പ്രവര്‍ത്തകരിലൊരാള്‍ എംപിയുടെ ക്യാംപ് ഓഫിസിലേക്കുള്ള ബോര്‍ഡിൽ കരി ഓയിൽ ഒഴിക്കുകയും ബോര്‍ഡിൽ ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.