

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല
കണ്ണൂര്: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയ്നിടിച്ചു മരിച്ച കണ്ണൂർ സ്വദേശിനി വി. ദേവിക (22)യുടെ സംസ്കാരം മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാൽ ജപ്പാനിൽ തന്നെ സംസ്കാരം നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബിനയുടെയും മകൾ ദേവിക. ബുള്ളറ്റ് ട്രെയ്നിടിച്ചു മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം നാട്ടിലെത്തിക്കാൻ മാതാപിതാക്കൾ സർക്കാർ സഹായം തേടിയിരുന്നു. എന്നാൽ, കൊണ്ടുവരാനാകുന്ന നിലയിലല്ല മൃതദേഹമെന്നു ജാപ്പനീസ് അധികൃതർ അറിയിച്ചു. കുടുംബത്തിന് ജപ്പാനിലെത്താൻ സൗകര്യം ചെയ്യാമെന്ന് അറിയിച്ചെങ്കിലും മാതാപിതാക്കൾക്ക് പാസ്പോർട്ട് ഇല്ലാത്തതിനാൽ യാത്ര പ്രതിസന്ധിയിലായി. ഇതോടെയാണ് ജപ്പാനിൽ തന്നെ സംസ്കരിക്കാനുള്ള തീരുമാനം. കുടുംബത്തിന്റെ ആവശ്യപ്രകാരം അവരുടെ ആചാരപ്രകാരമായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക. വിഡിയൊ കോളിലൂടെ സംസ്കാര ചടങ്ങുകൾ കാണാനുള്ള സൗകര്യം മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഒരുക്കും.
ജപ്പാനിലെ ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപ്പറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ദേവിക. മൂന്ന് വർഷത്തെ കരാർ കാലാവധിയിൽ ആറ് മാസം മുൻപാണു ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ മൂന്നിന് രാത്രിയാണു ദേവിക കുടുംബാംഗങ്ങളോട് അവസാനമായി ഫോണിൽ സംസാരിച്ചത്. ദേവികയെ കാണാതായെന്ന് പിറ്റേന്ന് ഏജന്റ് അറിയിച്ചു. ദേവിക ട്രെയ്നിടിച്ചു മരിച്ചതായി അഞ്ചിന് വിവരം ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ആത്മഹത്യയെന്ന സൂചനയാണു നൽകുന്നത്.
തൊഴിലിടത്തിൽ ദേവിക കടുത്ത സമ്മർദം നേരിട്ടിരുന്നതായി പ്രകാശൻ പറഞ്ഞു. എന്തു ചെയ്താലും കുറ്റങ്ങളും കുറവുകളുമുണ്ടെന്നു പഴിക്കുകയാണെന്നും വാർഡിൽ പ്രായമായ നിരവധി പേരെ പരിപാലിക്കേണ്ടി വരുന്നുണ്ടെന്നും മകൾ പറഞ്ഞിരുന്നെന്നും പ്രകാശൻ. ബന്ധുക്കളുടെ പരാതിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ, കെ സി വേണുഗോപാൽ, കെ സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ എന്നിവർ സംഭവത്തിൽ ഇടപെട്ടിരുന്നു.