

കോതമംഗലം: നെല്ലിക്കുഴി പുതുപ്പാലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മുസ്കാന്‍റെ (6) ഖബറടക്കം ശനി രാവിലെ 11 മണിയോടെ നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു . മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിതാവ് അജാസ് ഖാൻ മൃതദേഹം ഏറ്റുവാങ്ങി.
അജാസിന്‍റേയും അനീഷയുടെയും രണ്ടു വയസുകാരിയായ മകൾ എൽമയെ കാക്കനാട് ശിശുക്ഷേമസമിതിക്ക് കൈമാറി. കൊലപാതകത്തിൽ മന്ത്രവാദത്തിന്‍റെ സാധ്യതയും പൊലീസ് പരിശോധിക്കും. മുമ്പ് അനീഷയെ മന്ത്രവാദ ചികിത്സ നടത്തിയ നൗഷാദിനെ പൊലീസ് കസ്റ്റഡിയലെടുത്തിട്ടുണ്ട്. കൊലപാതകവുമായി നിലവിൽ ഇയാൾക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. രണ്ടാനമ്മ അനീഷ മാത്രമാണ് നിലവിൽ പ്രതിസ്ഥാനത്തുള്ളത്.
കോതമംഗലം നെല്ലിക്കുഴി പുതുപ്പാലത്ത് വ്യാഴാഴ്ച രാവിലെയാണ് ഉത്തർ പ്രദേശ് സ്വദേശിനിയായ ആറുവയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലന്നാണ് കുടുംബം പറഞ്ഞത് . സംശയം തോന്നിയ കോതമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കളമശേരി മെഡിക്കൽ കോളെജിൽ നടന്ന പോസ്റ്റ് മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ആറ് വയസുകാരി മുസ്കാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പിതാവ് അജാസ് ഖാൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തിയി രുന്നു. തുടർന്ന് അജാസ് ഖാനെയും, രണ്ടാം ഭാര്യ അനിഷയേയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.