

നാല് ജില്ലാകോടതികളിൽ ബോംബ് ഭീഷണി;
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ല കോടതികളിൽ ബോംബ് ഭീഷണി. ഇടുക്കി, കാസർകോട്, മലപ്പുറം, പത്തനംതിട്ട എന്നി കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ കോടതി നടപടികൾ മുടങ്ങി. ഇടുക്കി കോടതിയിലേക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കൻ ഈസ്റ്റർ മോഡൽ ആക്രമണമെന്നാണ് ലക്ഷ്യമിടുന്നതെന്ന് സന്ദേശത്തിലുണ്ട്. കോടതിക്ക് സമീപം റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബുകൾ പൊട്ടിത്തെറിച്ചില്ലെങ്കിൽ ചാവേർ ആക്രമണം നടത്തുമെന്നും സന്ദേശത്തിലുണ്ട്.
മുഹമ്മദ് അസ്ലം വിക്രം എന്നയാളുടെ പേരിലാണ് സന്ദേശം എത്തിയിട്ടുള്ളത്. മലപ്പുറം മഞ്ചേരി കോടതിയിലും ബോംബ് ഭീഷണിയുണ്ടായി.
കോടതിയുടെ ഔദ്യോഗിക മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. കാസർകോട് ജില്ലാ കോടതിയിൽ വ്യാഴാഴ്ച പുലർച്ചെ 3.22 നാണ് ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശമെത്തിയത്. വിദ്യാനഗറിലുള്ള കോടതിയിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. പൊലീസും ബോംബ്-ഡോഗ് സ്‌ക്വാർഡും പരിശോധന നടത്തി. പത്തനംതിട്ട ജില്ലാ കോടതിയിലും ഇ-മെയിൽ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് ഭീഷണിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തി. വിവിധ കോടതികളും മിനി സിവിൽ സ്റ്റേഷനും പ്രവർത്തിക്കുന്ന കെട്ടിടമാണ്. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിലെ വ്യാജ ബോംബ് ഭീഷണിയിൽ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജ് പൊലീസ് ആണ് കേസ് എടുത്തത്.