
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം ജില്ലാ കലക്‌ടർ എന്‍.എസ്.കെ. ഉമേഷ്. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്, കലക്‌ടർ വ്യക്തമാക്കി.
മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിനു പരിഹാരമായി മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്കു വെള്ളം പമ്പു ചെയ്താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. രാപ്പകൽ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തിൽ നിലവിൽ 170 അഗ്നിശമന സേനാംഗങ്ങളും, 32 എക്സ്കവേറ്റർ ഓപ്പറേറ്റർമാരും,
11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ 4 പേരും, ബി.പി.സി.എല്ലിലെ 6 പേരും, 71 സിവിൽ ഡിഫൻസ് അംഗങ്ങളും, 30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാർഡുകളുമാണ് പങ്കാളികളായിരിക്കുന്നത്. 23 ഫയർ യൂണിറ്റുകളും, 32 ജെ.സി.ബികളും മൂന്ന് ഹൈ പ്രഷർ പമ്പുകളുമാണ് നിലവിൽ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നതെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.