
പാലക്കാട്: കൈക്കൂലി കേസിൽ പ്രതിയായ പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് സുരേഷ് കുമാർ കൈക്കൂലി വാങ്ങിയത് മേലുദ്യോഗസ്ഥരുടെ അറിവോടെയെന്ന് മൊഴി. കേസിൽ മേലുദ്യോഗസ്ഥർക്കും പങ്കുണ്ട്. എന്നാൽ, സുരേഷ് ഇതുവരെ ആരുടെയും പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ പേരുണ്ടോ എന്നതറിയാനായി ചോദ്യം ചെയ്യൽ ഇന്നും തുടരും.
നേരത്തെ കൈക്കൂലി വാങ്ങുന്നതിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് പറഞ്ഞിരുന്നത്. ഇയാൾ കൈക്കുലി വാങ്ങിയിരുന്നതായി വില്ലേജ് ഓഫീസർക്ക് അറിവില്ലെന്നും ഇതുവരെ ഇയാൾക്കെതിരെ ആരും പരാതിനൽകിയിട്ടില്ലെന്നുമാണ് വില്ലേജ് ഓഫീസർ പറഞ്ഞിരുന്നുത്. ലോഡ്ജ് മുറിയിൽ കണ്ടെത്തിയ പണം പൂർണമായും താന്‍ കൈക്കൂലിയായി വാങ്ങിയതാണെന്നും സുരേഷ് കുമാർ മുന്‍പ് പറഞ്ഞിരുന്നു.
അതേസമയം, തൃശൂർ വിജിലന്‍സ് കോടതി സുരേഷ് കുമാറിന്‍റെ കസ്റ്റഡിയിൽ വാങ്ങാന്‍ അനുവദിച്ചു. വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചതിനെ തുടർന്ന് 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.