

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളെജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പി.എ. അസീസ് എൻജീനിയറിങ് ആൻഡ് പോളി ടെക്നിക് കോളെജിൽ ചൊവാഴ്ച രാവിലെയാണ് പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടേതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
എന്നാൽ, ഡിഎൻഎ പരിശോധന നടത്താതെ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കില്ല. എൺപത് ശതമാനവും കത്തിക്കരിഞ്ഞ നിലയിലാണ് മൃതശരീരം.
അബ്ദുൾ അസീസിന്‍റെ മൊബൈൽ ഫോണും കാറും പൊലീസ് കണ്ടെത്തി. സ്ഥലത്ത് ഫോറൻസിക് വിദഗ്ധരും പൊലീസും പരിശോധന നടത്തി. അബ്ദുൾ അസീസിന് കടബാധ‍്യതയുണ്ടായിരുന്നതായാണ് വിവരം. കടം വാങ്ങിയവർ പണം തിരികെ ആവശ‍്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായാണ് നാട്ടുകാർ പറയുന്നത്.