
കെ.ബി. ഗണേഷ് കുമാർ
file image
തിരുവനന്തപുരം: ജീവനക്കാരുടെ വ്യക്തിപരമായ വിഷയങ്ങളിൽ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്റ്ററുടെ വിവാദ സസ്‌പെൻഷൻ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൃത്യനിര്‍വഹണത്തില്‍ ജീവനക്കാരിക്ക് വീഴ്ച സംഭവിച്ചു. എന്നാൽ സസ്‌പെന്‍ഷന്‍ ഉത്തരവിലും പിഴവുണ്ടായി. അതിനാലാണ് ഉത്തരവ് റദ്ദാക്കിയത്- ഗണേഷ് കുമാർ പറഞ്ഞു.
ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് തെറ്റുണ്ടായങ്കിൽ പരിശോധിക്കും. തെറ്റ് സംഭവിച്ചതിനാലാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കാന്‍ നിർദേശിച്ചത്. വിഷയത്തില്‍ രണ്ട് വശങ്ങളാണുള്ളത്. ഒന്നാമത്തേതത് വ്യക്തിപരമായ വശമാണ്. വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെഎസ്ആര്‍ടിസി അല്ല. കണ്ടക്റ്ററുടെ അശ്രദ്ധകൊണ്ട് യാത്രക്കാര്‍ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടിവന്നതാണ് മറ്റൊരു വശം.
ബെൽ നിയന്ത്രിക്കേണ്ടത് കണ്ടക്റ്ററാണ്. യാത്രക്കാർ അല്ല. അത്തരമൊരു പിഴവ് കണ്ടക്റ്ററുടെ ഭാഗത്തു നിന്നുണ്ടായി. സസ്‌പെന്‍ഷന്‍ ഉത്തരവിലേത് ഉദ്യോഗസ്ഥനു സംഭവിച്ച അബദ്ധമാണെന്നും ഗണേഷ് വ്യക്തമാക്കി. ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്റ്ററെ സസ്‌പെൻഡ് ചെയ്ത നടപടി വിവാദമായതിനെ തുടർന്ന് ഗതാഗത വകുപ്പ് തിരുത്തിയിരുന്നു.