തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിക്ക് അയച്ചു. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ 'അക്ഷരോത്സവം' ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടപടി. സാഹിത്യത്തില്‍ യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി അക്കാദമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവല്‍ക്കരണത്തെ എതിര്‍ക്കുന്നതായും കത്തില്‍ സി രാധാകൃഷ്ണന്‍ പറയുന്നു.
ഇക്കാലമത്രയും രാഷ്ട്രീയ സമ്മർദങ്ങൾ മറികടന്ന് സ്വയംഭരണവാകാശം നിലനിർത്തി പോന്ന സാഹിത്യ അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. കഴിഞ്ഞ കൊല്ലം ഉദ്ഘാടനച്ചടങ്ങിന് കേന്ദ്രസഹമന്ത്രി പങ്കെടുത്തപ്പോൾ തന്നെ പ്രതിഷേധിച്ച കാര്യവും ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയതാണ്. അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന രീതിയിലുള്ള രാഷ്ട്രീയവത്കരണത്തെ ശക്തമായി എതിർക്കുന്നു. അത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ആളായത് കൊണ്ടല്ല, അക്കാദമിയോടുള്ള സ്നേഹം കൊണ്ടാണ്.
അക്കാദമിയുടെ ഭരണഘടന പോലും തിരുത്തിയെഴുതാനാണ് ശ്രമം. ജനാധിപത്യപരമായ സ്വയംഭരണവകാശമുള്ള അക്കാദമിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും ഈ സാഹചര്യത്തില്‍ വിശിഷ്ടാംഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിശബ്ദനായി നോക്കിയിരിക്കാൻ കഴിയില്ലെന്നും സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
2022 ലാണ് സി രാധാകൃഷ്ണന് അക്കാദമി വിശിഷ്ടാംഗത്വം സമ്മാനിക്കുന്നത്. എംടി വാസുദേവൻ നായർക്ക് ശേഷം അക്കാദമിയുടെ ആദരം കിട്ടുന്ന മലയാളി സാഹിത്യകാരനാണ് ഇപ്പോൾ അംഗത്വം രാജിവെച്ചിരിക്കുന്നത്.