തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾ നടന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. മന്ത്രി സ്ഥാനം ഒഴിയുന്നതിൽ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
മുന്നണി തീരുമാനം നടപ്പാക്കാനുള്ള ദിവസം ഇന്നല്ല. പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടുമോയെന്ന് ഞാനല്ല പറയേണ്ടതെന്നും ആന്‍റണി രാജു പ്രതികരിച്ചു. ഇപ്പോൾ വരുന്ന വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണ്. എൽഡിഎഫ് കൺവീനർ പറയുന്നതിന് വിരുദ്ധമാണ് വാർത്തകളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പുനഃസംഘയടനയെക്കുറിച്ച് അറിയില്ലെന്നായിരുന്നു സ്പീക്കർ എ.എൻ. ഷംസീറിന്‍റെ പ്രതികരണം. താൻ ഈ വിവരത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും പാർട്ടിയിലിങ്ങനെയൊരു ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിമാരെ മാറ്റുന്നതിനോടൊപ്പം ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും സിപിഎമ്മിന്‍റെ പരിഗണനയിലുണ്ടെന്നാണ് സൂചന