മുസ്ലിം വിദ്യാർഥിക്ക് മർദനം: അധ്യാപികയ്‌ക്കെതിരേ കേസെടുത്തു

ഹോം വർക് ചെയ്യാതിരുന്നതിനാലാണ് കുട്ടിയെ ശിക്ഷിച്ചതെന്നാണ് അധ്യാപിക അവകാശപ്പെടുന്നത്.
 തൃപ്തി ത്യാഗി
തൃപ്തി ത്യാഗി
Updated on

മുസാഫർനഗർ: ഉത്തർ‌ പ്രദേശിലെ സ്വകാര്യ സ്കൂളിൽ മുസ്ലിം വിദ്യാർഥിയെ തല്ലാൻ കുട്ടികൾക്ക് നിർദേശം നൽ‌കിയ അധ്യാപിക തൃപ്തി ത്യാഗിക്കെതിരേ കുട്ടിയുടെ അച്ഛന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഖുബ്ബാപുരിലെ നേഹാ പബ്ലിക് സ്കൂളിലാണ് പ്രതിഷേധാർഹമായ സംഭവമുണ്ടായത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്കൂളിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു കഴിഞ്ഞു. ഓഗസ്റ്റ് 28 നകം വിശദീകരണം നൽകിയില്ലെങ്കിൽ സ്കൂളിന്‍റെ അംഗീകാരം റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സ്കൂൾ അധികൃതർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുസാഫർ നഗറിലെ ബേസിക് ശിക്ഷാ അധികാരി ശുഭം ശുക്ല വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണത്തിനായി ഒരു സംഘത്തെ സ്കൂളിലേക്കയച്ചിട്ടുമ്ട്.

ഹോം വർക് ചെയ്യാതിരുന്നതിനാലാണ് കുട്ടിയെ ശിക്ഷിച്ചതെന്നാണ് അധ്യാപിക അവകാശപ്പെടുന്നത്. സഹപാഠിയെക്കൊണ്ട് കുട്ടിയെ തല്ലിച്ചത് തെറ്റാണെന്ന് താൻ സമ്മതിക്കുകയാണ്. എന്നാൽ താൻ ഭിന്നശേഷിയുള്ള അധ്യാപികയാണെന്നും കുട്ടിയെ ശിക്ഷിക്കാനായുള്ള കഴിവില്ലാത്തതിനാലാണ് മറ്റു കുട്ടികളോട് തല്ലാൻ നിർദേശിച്ചതെന്നും തൃപ്തി ത്യാഗി പറഞ്ഞു. കുട്ടിയുടെ അമ്മാവൻ കുട്ടിയെ ശിക്ഷിക്കാനായി നിർദേശിച്ചിരുന്നുവെന്നും അയാൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും എന്നാൽ പിന്നീട് വിഡിയോയിൽ കൃത്രിമത്വം നടത്തിയിട്ടുണ്ടെന്നും അധ്യാപിക ആരോപിക്കുന്നു.

അതേ സമയം കുട്ടിയെ ശിക്ഷിച്ചത് ഹോം വർക് ചെയ്യാത്തതിനാൽ ആണെന്ന് പറയാൻ കഴിയില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കുട്ടിയെ മർദിക്കാൻ ആവശ്യപ്പെടുന്നതിനൊപ്പം മുസ്ലിം വിഭാഗത്തെ ഒന്നടങ്കം അധ്യാപിക ആക്ഷേപിക്കുന്നതും വിഡിയോയിൽ വ്യക്തമാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com