
യു. പ്രതിഭ എംഎൽഎ
ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ സാക്ഷികൾ മൊഴിമാറ്റി. കഞ്ചാവ് ഉപയോഗം കണ്ടില്ലയെന്നാണ് തകഴി സ്വദേശികൾ മൊഴി മാറ്റിയത്. യു. പ്രതിഭയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് മുൻപിൽ സാക്ഷികൾ മൊഴി മാറ്റിയത്.
അന്വേഷണ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. തകഴി സ്വദേശികളായ അജിത്തും കുഞ്ഞുമോനുമാണ് കേസിലെ പ്രധാന സാക്ഷികൾ. എക്സൈസ് സംഘം കഞ്ചാവ് പിടിച്ചെടുക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ആളുകളെന്ന നിലയ്ക്കാണ് ഇവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
പ്രതികൾ കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടുവെന്നും ഇവർ മൊഴി നൽകിയിരുന്നു. ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് എന്താണെന്നറിയാതെ അവര്‍ പറഞ്ഞ ഭാഗത്ത് ഒപ്പിട്ടു നല്‍കുകയായിരുന്നുവെന്നാണ് സാക്ഷികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ മൊഴി പറഞ്ഞിരിക്കുന്നത്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് ഉപയോഗത്തിന് തെളിവില്ല എന്ന റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. യു. പ്രതിഭയുടെ മകനുൾപ്പെട്ട കഞ്ചാവ് കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിന്‍റ് റിപ്പോർട്ട്.
കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ യു. പ്രതിഭയുടെ മകൻ കനിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് കണ്ടെത്തൽ. കേസിലെ 9 പ്രതികളിൽ കനിവിനെ മാത്രമാണ് ഒഴിവാക്കുക.