

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; പ്രതികൾക്കെതിരേ സിബിഐ അഴിമതി നിരോധന നിയമം ചുമത്തി
file image
തിരുവനന്തപുരം: ഐൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെട്ട കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികൾക്കെതിരേ സിബിഐ അഴിമതി നിരോധന നിയമം ചുമത്തി. ചന്ദ്രശേഖരനു പുറമെ ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷാണ് കേസിലെ പ്രതി. ഗൂഢാലോചന ഉൾപ്പടെയുള്ള വകുപ്പുകൾക്കൊപ്പമാണ് പിസി ആക്റ്റ് കൂടി ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിചാരണ കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റണമെന്നും അപേക്ഷ നൽകിയിട്ടുണ്ട്. അഴിമതി നിരോധന നിയമം ചുമത്തിയ സാഹചര‍്യത്തിലാണ് നടപടി. അന്വേഷണ ഉദ‍്യോഗസ്ഥർ ഇക്കാര‍്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസിൽ പ്രതിയായ കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ അയോഗ‍്യനെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ.എ. രതീഷിനെ സുപ്രധാന പദവികളിൽ നിയമിച്ചതിൽ സർക്കാരിനെ കോടതി വിമർശിക്കുകയും ഒരു മാസത്തിനുള്ളിൽ സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ‍്യപ്പെട്ടിരുന്നു. 2006 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്.