

"പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാൻ"; രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം
file image
കൊച്ചി: ക്രിസ്മസ് ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പള്ളി സന്ദർശനത്തിനെതിരേ കത്തോലിക്ക സഭയുടെ രൂക്ഷവിമർശനം. മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
'വർഗീയത വാനോളം, നിവേദനം പോരാ' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ഹിന്ദുത്വ വർഗീയവാദികൾ അക്രമം അഴിച്ചുവിടുന്നതിനിടെയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാനാകുമെന്ന് കത്തോലിക്ക സഭ വിമർശിക്കുന്നു. അല്ലായിരുന്നെങ്കിൽ പ്രധാനമന്ത്രി ആക്രമണങ്ങളെ അപലപിക്കുകയെങ്കിലും ചെയ്യുമായിരുന്നു എന്നും മുഖപ്രസംഗത്തിൽ പറയുന്നു.
സംഘപരിവാർ സംഘടനകളും ബിജെപി സർക്കാരുകളും ഭരണഘടനയെ നോക്കുകുത്തിയാക്കി ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അക്രമം നടത്തി. യുപിയിൽ ക്രിസ്മസ് അവധി നിഷേധിച്ചതും കേരള ലോക്ഭവനിൽ പ്രവൃത്തി ദിനമാക്കിയതും ചൂണ്ടിക്കാട്ടുന്നു. ഈ വർഷം നവംബർ വരെ മാത്രം രാജ്യത്ത് ക്രൈസ്തവർക്കെതിരേ 706 ആക്രമണങ്ങളുണ്ടായി. വർഗീയതയ്ക്കെതിരേ ബിജെപി സർക്കാരുകൾക്ക് നിവേദനം നൽകിയാൽ പോരാ, കോടതിയെ സമീപിക്കണമെന്നും മുഖപ്രസംഗത്തിൽ പരാമർശിക്കുന്നു.