ജാഗ്രത; കോട്ടയത്ത് എച്ച്1 എൻ1 പനി

ജില്ലയിൽ ഈ മാസം 18 പേർക്ക് എച്ച്1 എൻ1 ഇൻഫ്ളുവൻസ പനി സ്ഥിരീകരിച്ചിട്ടുണ്ട്
ജാഗ്രത; കോട്ടയത്ത് എച്ച്1 എൻ1 പനി

കോട്ടയം: മഴക്കാലം ആരംഭിച്ചതോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും ഇപ്പോൾ കണ്ടുവരുന്ന വൈറൽ പനി പലതും എച്ച്1 എൻ1 ഇൻഫ്ളുവൻസ ആകാൻ സാധ്യതയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ പറഞ്ഞു. ജില്ലയിൽ ഈ മാസം 18 പേർക്ക് എച്ച്1 എൻ1 പനി സ്ഥിരീകരിച്ചിട്ടുണ്ട്.

പെട്ടെന്നുണ്ടാകുന്ന പനി, ചുമ, തലവേദന, പേശീവേദന, സന്ധിവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. സാധാരണക്കാരിൽ രോഗലക്ഷണങ്ങൾ 1മുതൽ രണ്ടാഴ്ചക്കകം കുറയുമെങ്കിലും ഗർഭിണികൾ, പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാർ, 2 വയസിനു താഴെയുള്ള കുഞ്ഞുങ്ങൾ, 65 വയസിനു മുകളിലുള്ള മുതിർന്നവർ, പൊണ്ണത്തടിയുള്ളവർ, മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നിവരിൽ കൃത്യമായി ചികിത്സ നേടാതിരുന്നാൽ ഗുരുതരമാവുകയും മരണകാരണമാവുകയും ചെയ്യാം. മേൽപ്പറഞ്ഞ വിഭാഗങ്ങളിലുള്ളവർ പനിബാധിച്ചാൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടാൻ പ്രത്യേകം ശ്രദ്ധിക്കണം.

എച്ച്1 എൻ1 ഇൻഫ്ളുവൻസയ്ക്ക് ഫലപ്രദ മരുന്നായ ഒസൾട്ടമാവിർ എന്ന ഗുളിക എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ആന്റിബയോട്ടിക്കുകൾ ഇതിനെതിരേ ഫലപ്രദമല്ല. രോഗം മൂർച്ഛിക്കുന്നത് തടയുന്നതിന് എല്ലാ ഗർഭിണികളെയും ആഴ്ചയിൽ 3ദിവസം ഫോണിൽ ബന്ധപ്പെട്ട് പനി വിവരം അന്വേഷിച്ച് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ജില്ലയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്ക് പനിബാധിച്ചാൽ ഒസൾട്ടമാവിർ ഗുളിക കൂടി നൽകാൻ എല്ലാ ഡോക്റ്റർമാർക്കും നിർദേശം നൽകും. ചികിത്സാ മാർഗനിർദേശങ്ങൾ വിശദീകരിക്കാൻ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കു വേണ്ട നിർദേശം നൽകുമെന്നും ഡി.എം.ഒ പറഞ്ഞു. എല്ലാ സർക്കാർ ആശുപത്രികളിലും പനി ബാധിതരിൽനിന്നു സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാൻ നടപടി സ്വീകരിക്കുന്നതിന് ഡി.എം.ഒ.യുടെ അധ്യക്ഷതയിൽ നടന്ന പ്രതിവാര രോഗ നിരീക്ഷണ യോഗം തീരുമാനിച്ചിട്ടുണ്ട്.

വായുവിലൂടെ പകരും:

എച്ച്1എൻ1 ഇൻഫ്ളുവൻസ വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ്. പനിബാധിതർ വീട്ടിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കാനും അടിക്കടി സോപ്പുപയോഗിച്ച് കൈ കഴുകാനും മറ്റുള്ളവരിൽനിന്ന് അകലം പാലിക്കാനും ശ്രദ്ധിക്കണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com