
തിരുവനന്തപുരം: അടിയന്തര ഘട്ടത്തിൽ മൊബൈൽ ഫോൺ വഴി മുന്നറിയിപ്പു നൽകുന്ന സംവിധാനം കേരളത്തിൽ ചൊവ്വാഴ്ച പരീക്ഷിക്കും. പരീക്ഷണത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 11 മണിമുതല്‍ വൈകീട്ട് 4 മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളിലുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയോ വൈബ്രേറ്റ് ചെയ്യുകയോ ഉണ്ടായേക്കാം.
ഇതിൽ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിച്ചേക്കും. കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയാണിത്.
പ്രകൃതി ദുരന്തങ്ങൾ അടക്കമുള്ളവയുടെ മുന്നറിയിപ്പുകൾ മൊബൈൽ ഫോണുകൾ വഴി നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഫോണിനു പുറമേ ടിവി, റേഡിയോ, സമൂഹമാധ്യമങ്ങൾ എന്നിവ വഴിയും അലർട്ട് നൽകാൻ ശ്രമം നടക്കുന്നുണ്ട്.