റബർ മേഖലയോട് കേന്ദ്രം കാണിക്കുന്നത് ശത്രുതാപരമായ നിലപാട്; മുഖ്യമന്ത്രി

ലോകപ്രശസ്ത ബഹുരാഷ്ട്ര കമ്പനികൾ കടന്നുവരുന്ന ദിശയിലേക്ക് കേരളത്തിന്‍റെ വ്യവസായഅന്തരീക്ഷത്തെ മാറ്റാനും കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനും സാധിച്ചു
റബർ മേഖലയോട് കേന്ദ്രം കാണിക്കുന്നത് ശത്രുതാപരമായ നിലപാട്; മുഖ്യമന്ത്രി

കോട്ടയം: റബർ കൃഷിയോട് കേന്ദ്രസർക്കാർ കാണിക്കുന്നത് ശത്രുതാപരമായ നിലപാടെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. കടുത്തുരുത്തി മണ്ഡലം നവകേരള സദസ് കുറവിലങ്ങാട് ദേവമാതാ കോളെജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. റബറിന്റെ താങ്ങു വില കാലാനുസൃതമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴെല്ലാം കേന്ദ്രം അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നും റബർ മേഖലയുടെ ഉന്നമനത്തിനായുള്ള കമ്പനി രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം വികസനമുരടിപ്പ് നേരിടുന്ന സമയത്താണ് 2016ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നത്. പിന്നീടങ്ങോട്ട് സമസ്തമേഖലകളിലും മുന്നേറാൻ നമുക്ക് കഴിഞ്ഞു. കൊവിഡ് മഹാമാരിക്കു മുമ്പിൽ സമ്പന്ന രാഷ്ട്രങ്ങൾ പോലും പകച്ച് നിന്നപ്പോൾ ലോകത്തിന് തന്നെ മാതൃകയായി കേരളം ഈ പ്രതിസന്ധിയെ നേരിട്ടു. കിഫ്ബി മുഖാന്തിരം ലക്ഷ്യം വെച്ചതിനേക്കാൾ അടിസ്ഥാന സൗകര്യമടക്കമുള്ള വികസന പ്രവർത്തനങ്ങൾ നടത്താനായി. ലോകപ്രശസ്ത ബഹുരാഷ്ട്ര കമ്പനികൾ കടന്നുവരുന്ന ദിശയിലേക്ക് കേരളത്തിന്‍റെ വ്യവസായഅന്തരീക്ഷത്തെ മാറ്റാനും കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനും സാധിച്ചു.

കാർഷികരംഗത്തും എറെ മുന്നേറാനായി. തരിശുരഹിതമായ നിലങ്ങൾ ഓരോ പഞ്ചായത്തിലും മണ്ഡലത്തിലും സൃഷ്ടിക്കാനായി. വ്യത്യസ്തമായ കാർഷിക രീതികൾ പരീക്ഷിച്ചു. കൃഷിയുടെ വിസ്തീർണം വർധിപ്പിച്ചു. ഉത്പാദന ക്ഷമത വർധിപ്പിച്ചു. പച്ചക്കറി ഉത്പാദനം ഇരട്ടിയാക്കി. ഐ.ടി മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വലിയ മുന്നേറ്റം നടത്താനായി. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ കുതിപ്പുണ്ടായി. രാജ്യത്തിന് പുറത്തുനിന്നുള്ള വിദ്യാർഥികൾ കടന്നുവരുന്ന രീതിയിൽ നമ്മുടെ സർവകലാശാലകൾ വളർന്നു.

ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണു വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്. പൊതു വിദ്യാഭ്യാസമേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം അക്കാദമിക മികവും ഉയർത്താനായി. ദരിദ്രരെ കൂടുതൽ ദാരിദ്രത്തിലേക്ക് തള്ളിവിടുകയും സമ്പന്നരെ അതിസമ്പന്നരും ആക്കുന്ന നയമല്ല നമ്മുടേത്. എല്ലാ ജനവിഭാഗങ്ങളുടെയും ഉയർച്ചയും പുരോഗതിയുമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതന്നും ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അതിനുള്ള തെളിവാണ് നവകേരള സദസിന് ലഭിച്ചു കൊണ്ടിരിക്കുന്ന ജനസമ്മതി എന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ് ചെയർമാനും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ പി.വിസുനിൽ അധ്യക്ഷനായി. വനം - വന്യജീവി മന്ത്രി എ.കെ ശശീന്ദ്രൻ, പൊതുമരാമത്ത് - ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ എന്നിവർ സംസാരിച്ചു. എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റു കെ.വി ബിന്ദു, ജില്ലാ കലക്റ്റർ വി. വിഗ്‌ന്വേശരി, നവകേരള സദസ് കൺവീനറും തദ്ദേശസ്വയം ഭരണവകുപ്പ് അസി.ഡയറക്റ്റർ ജി. അനീസ് എന്നിവർ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com