പിണറായി സർക്കാരിന്‍റെ ഭരണത്തിൽ പാർട്ടിക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല; പാളിച്ചകൾ എണ്ണിപ്പറഞ്ഞ് സിപിഎം അവലോകന റിപ്പോർട്ട്

"കെ.കെ. ശൈലജയുടെ മണ്ഡലം മാറ്റിയത് തെറ്റായ സന്ദേശം നൽകി"
central committee review report criticises pinarayi govt

പിണറായി വിജയൻ

Updated on

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണമുണ്ടായിരുന്നില്ലെന്ന് സിപിഎം. കേരളത്തില്‍ ഭരണമുണ്ടായിരുന്നപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ നിരീക്ഷിക്കാനും മാര്‍ഗനിര്‍ദേശം നല്‍കാനും പാര്‍ട്ടി ഉപസമിതിയെ വച്ചിരുന്നെങ്കിലും കഴിഞ്ഞതവണ അതുണ്ടായില്ലെന്നാണു വിമര്‍ശനം. സംസ്ഥാനങ്ങളിലെ നിയമസഭാ തെഞ്ഞെടുപ്പു ഫലം വിശകലനം ചെയ്തു കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

കേരളത്തിൽ പ്രചാരണം പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കാൻ എതിരാളികളെ സഹായിച്ചു. കെ.കെ. ശൈലജയുടെ മണ്ഡലം മാറ്റിയത് തെറ്റായ സന്ദേശം നൽകി. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ മിക്കതും പരിഹരിച്ച ഭരണമായിരുന്നുവെന്ന അവകാശവാദവും റിപ്പോർട്ട് തള്ളി. സ്വയം വിമർശനം വേണമെന്നും തെറ്റ് ഏറ്റ് പറയാൻ തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തെ ഉപദേശിക്കുന്നുണ്ട്.

കെ.കെ. ശൈലജയെ ജയിച്ച സീറ്റിൽനിന്നു മാറ്റി മത്സരിപ്പിച്ചതിൽ പാർട്ടി സംസ്ഥാന നേതൃത്വം നൽകിയ വിശദീകരണങ്ങളൊന്നും ജനങ്ങൾക്ക് മുന്നിൽ ഫലം കണ്ടില്ലെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ജയസാധ്യത മാത്രം നോക്കി 54 പേർക്കു വീണ്ടും സിറ്റിങ് സീറ്റ് തന്നെ നൽകിയപ്പോൾ ശൈലജയെ മണ്ഡലം മാറ്റി. ഇത് എതിരാളികൾ വരെ ചർച്ചയാക്കി.

മാത്രമല്ല, കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയത്തിൽ വലിയ വീഴ്ചയുണ്ടായി. മുൻപത്തെ തെരഞ്ഞെടുപ്പിൽ 2 മുസ്ലിം സ്ഥാനാർഥികളുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ ആരും ഉണ്ടായിരുന്നില്ലെന്നും ഇത് തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സ്ഥാനാർഥി നിർണയത്തിൽ ജില്ലാ കമ്മറ്റികൾക്ക് വീഴ്ച പറ്റിയെന്നും അതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും അവലോകന റിപ്പോർട്ടിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com