
അവശ്യവസ്തുക്കളുടെ വില കുറയ്ക്കാനുള്ള കേന്ദ്ര നീക്കത്തിൽ കേരളത്തിന് എതിർപ്പ്
freepik.com
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്കു വലിയ ആശ്വാസം നല്‍കുന്നൊരു തീരുമാനം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉടന്‍ ഉണ്ടാകുമെന്നു സൂചന. നടപ്പാക്കിയിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) ഘടനയില്‍ വലിയ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുകയാണ്. ഇത് പ്രകാരം 12 ശതമാനം ജിഎസ്ടി നിരക്ക് 5 ശതമാനമായി കുറയ്ക്കുകയോ അല്ലെങ്കില്‍ 12 ശതമാനം പൂര്‍ണമായും നീക്കം ചെയ്യുകയോ ചെയ്യും. പൊതുജനങ്ങള്‍ക്ക്, പ്രത്യേകിച്ചു മധ്യവര്‍ഗത്തിനും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ വില കുറഞ്ഞ നിലയില്‍ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവില്‍ 12 ശതമാനം ജിഎസ്ടി സ്ലാബില്‍ വരുന്ന ഒട്ടുമിക്ക ഇനങ്ങളും സാധാരണക്കാര്‍ ദിവസവും ഉപയോഗിക്കുന്നവയാണ്. ഈ ഇനങ്ങള്‍ 5 ശതമാനം സ്ലാബിലേക്ക് മാറ്റിയാല്‍ അവയുടെ വില കുറയും. ധാന്യങ്ങള്‍, തേയില, അരി, സോപ്പ്, സ്‌നാക്‌സ്, നെയ്യ്, ടൂത്ത് പേസ്റ്റ്, കുട, പ്രഷര്‍ കുക്കര്‍, വാട്ടര്‍ പ്യൂരിഫയര്‍, തയ്യല്‍ മെഷീന്‍, കാര്‍ഷിക ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയാണ് വില കുറയുന്ന ചില അവശ്യവസ്തുക്കൾ.
ഈ നിര്‍ദേശം പാസായാല്‍ 2017ല്‍ ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷം വരുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരങ്ങളിലൊന്നായിരിക്കും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നേതൃത്വം നല്‍കുന്ന ജിഎസ്ടി കൗണ്‍സിലിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധനമന്ത്രിമാര്‍ കൗണ്‍സിലിലുണ്ട്. ഈ മാസം അവസാനത്തോടെ കൗണ്‍സില്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, നികുതി ഇളവ് നിര്‍ദേശത്തോട് കേരളം, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. നികുതി ഇനത്തിൽ സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന വരുമാനം കുറയും എന്നതാണ് ഈ സംസ്ഥാനങ്ങളുടെ ആശങ്ക.