
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി.
നഷ്ടപരിഹാരം തേടി പരാതി നൽകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അത് കേൾക്കാതെ രാഷ്ട്രീയ പ്രേരിത സമരത്തിന് പോയി. വനിതാ കമ്മീഷൻ ഇപ്പോഴും നിയമ സഹായത്തിന് തയ്യാറെന്നും പി. സതീദേവി പറഞ്ഞു.
മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങുകയായിരുന്നു. വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വർഷമാണ് ഹർഷീന ദുരിത ജീവിതം നയിച്ചത്. ആരോഗ്യപ്രശ്നങ്ങൾ നിരന്തരമായതോടെ നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്.
സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ മെഡിക്കൽ കോളെജ് പൊലീസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഹർഷീനയ്ക്ക് നഷ്ടപരിഹാരം നൽകാൻ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.