ചന്ദ്രബോസ് വധം: നിഷാം പണം തന്നില്ലെങ്കിൽ സർക്കാർ 50 ലക്ഷം നൽകണമെന്ന് ചന്ദ്രബോസിന്‍റെ ഭാര്യ കോടതിയിൽ

ചന്ദ്രബോസിന്‍റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചു
Chandrabose's wife tells court that government should pay Rs 50 lakh if ​​Nisham doesn't pay

പ്രതി മുഹമ്മദ് നിഷാം

Updated on

ന്യൂഡൽഹി: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ലെന്ന പരാതിയുമായി ചന്ദ്രബോസിന്‍റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ ശിക്ഷിക്കപ്പെട്ട വ്യവസായി മുഹമ്മദ് നിഷാമിനോട് ചന്ദ്രബോസിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. നിഷാം ഈ തുക നൽകുന്നില്ലെങ്കിൽ സർക്കാർ അത് നൽകണമെന്നാണ് വിചാരണ കോടതി ഉത്തരവെന്ന് ജമന്തി ചന്ദ്രബോസ് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്കെതിരേ നിഷാം നൽകിയ ഹർജിയിൽ അദ്ദേഹത്തിന് അനുകൂലമായ ഉത്തരവ് ഉണ്ടായാൽ ഈ നഷ്ടപരിഹാരവും നഷ്ടമാകില്ലെയെന്ന് സുപ്രീംകോടതി ആരാഞ്ഞു. എന്നാൽ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്ന് ജമന്തി ചന്ദ്രബോസിന് വേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ. അഭിലാഷ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വാദം കേൾക്കാമെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത. സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് മുഹമ്മദ് നിഷാം നൽകിയ ഹർജി പരിഗണിക്കവെയാണ് ചന്ദ്രബോസിന്‍റെ ഭാര്യ ഈ ആവശ്യം സുപ്രീംകോടതിയിൽ ഉന്നയിച്ചത്. നിഷാമിന് ജാമ്യം അനുവദിക്കുന്നതിനെ സർക്കാർ കോടതിയിൽ എതിർത്തു. ഇടക്കാല ജാമ്യത്തിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ ജമന്തി ചന്ദ്രബോസിനോടും സർക്കാരിനോടും കോടതി നിർദേശിച്ചു. കേസിലെ ശിക്ഷക്കെതിരേ നിഷാം ഫയൽ ചെയ്ത ഹർജി മെയ് 8ന് പരിഗണിക്കാനായി മാറ്റി. സംസസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. നിഷാമിന് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ ഹാജരായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com