
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ വ്യാപക തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. വിജിലൻസിന്‍റെ മിന്നൽ പരിശോധനയിലാണ് അനർഹർക്ക് സഹായം നൽകിയതായി കണ്ടെത്തിയത്. സംസ്ഥാനത്തെ 14 ജില്ലകളിലെ കളക്‌ടറേറ്റിൽ ഓപ്പറേഷൻ സിഎംഡിആർഎഫ് എന്ന പേരിലായിരുന്നു വിജിലൻസ് പരിശോധന.
എറണാകുളം ജില്ലയിലെ സമ്പന്നരായ വിദേശമലയാളികൾക്ക് ചികിത്സ സഹായമായി 3 ലക്ഷത്തോളം രൂപയാണ് അനുവദിച്ചത്. മാത്രമല്ല തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ ഒരു ഏജന്‍റ് സമർപ്പിച്ച 16 അപേക്ഷയിലും സഹായം നൽകിയിട്ടുണ്ട്. കൂടാതെ ഒരു കുടുംബത്തിലെ 4 പേരുടെ പേരിൽ 2 ഘട്ടമായി സർട്ടിഫിക്കറ്റ് നൽകി ചികിത്സ തുക വാങ്ങിയിട്ടുണ്ട്. കൊല്ലത്ത് പരിശോധിച്ച 20 ഓളം അപേക്ഷകളിൽ 13 മെഡിക്കൽ സർട്ടിഫിക്കറ്റുകളും നൽകിയതും ഒരു ഡോക്‌ടർ തന്നെയാണ്. കൂടാതെ പുനലൂർ താലൂക്കിൽ ഒരു ഡോക്‌ടർ തന്നെ 1500 ഓളം സർട്ടിഫിക്കറ്റുകൾ നൽകിയതായും വിജിലൻസ് പറയുന്നു.