

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ച് കൊന്ന കേസിൽ കുറ്റബോധമില്ലെന്ന് പ്രതി ഋതു ജയൻ. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്നായിരുന്നു പ്രതി തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞത്. അതേസമയം, ജിതിൻ ബോസിന്‍റെ ആരോഗ‍്യനിലയിൽ നേരിയ പുരോഗതിയുണ്ട്.
പ്രതിയെ വ‍്യാഴാഴ്ച രാവിലെയാണ് തെളിവെടുപ്പിനായി കൊലപാതകം നടന്ന വീട്ടിലെത്തിച്ചത്. ഏത് വിധത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് കാണിച്ചു കൊടുത്തു.
ഫിംഗർ പ്രിന്‍റ് വിദഗ്ധരും പൊലീസിനൊപ്പം ഉണ്ടായിരുന്നു. ജനരോഷം കണക്കിലെടുത്ത് വൻ സുരക്ഷയൊരുക്കിയായിരുന്നു തെളിവെടുപ്പ്. പ്രതിയുടെ തിരിച്ചറിയൽ പരേഡും വൈദ‍്യ പരിശോധനയും പൂർത്തിയായിട്ടുണ്ട്. വെള്ളിയാഴ്ച പ്രതിയുടെ കസ്റ്റഡി കാലാവധി കഴിയും.
പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നാണ് അന്വേഷണ ഉദ‍്യോഗസ്ഥനായ മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ പറഞ്ഞത്. കുറ്റകൃത‍്യം നടപ്പിലാക്കുന്നതിനെപ്പറ്റി ഇയാൾ മുൻപ് സുഹൃത്തുകളോട് പറഞ്ഞിരുന്നുവെന്ന് ഡിവൈഎസ്പി കൂട്ടിച്ചേർത്തു. സുഹൃത്തുകളെ കണ്ടെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 16ന് ആയിരുന്നു ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽകയറി അയൽവാസിയായ ഋതു ജയൻ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പേരേപ്പാടത്ത് കാട്ടിപ്പറമ്പിൽ വേണു (65), ഭാര‍്യ ഉഷ (58), മകൾ വിനീഷ (32) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട വിനീഷയുടെ ഭർത്താവാണ് ജിതിൻ ബോസ്.