

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതി ഋതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ്. ചോദ‍്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി സംഭവം നടക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും മാനസിക പ്രശ്നമുള്ള കാര‍്യം അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. ശനിയാഴ്ച കസ്റ്റഡി അപേക്ഷ നൽകുമെന്നും വ‍്യാഴാഴ്ച തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ‍്യക്തമാക്കി.
ചേന്ദമംഗലത്ത് വ‍്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ച് കൊലപ്പെടുത്തിയത്. വേണു, വിനിഷ, ഉഷ, ജിതിൻ എന്നിവരാണ് ആക്രമണത്തിനിരയായത് . ഇവരിൽ വേണുവും ഉഷയും വിനീഷയും മരിച്ചു. ഗുരുതരമായി പരുക്കേറ്റ ജിതിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതി ഋതു കൊടും ക്രിമിനലാണെന്നാണ് പൊലീസ് പറയുന്നത്. തന്‍റെ സഹോദരിയെ അവഹേളിച്ചതിലുള്ള ദേഷ‍്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ജിതിനെ ലക്ഷ‍്യമിട്ടാണ് പ്രതി വീട്ടിലേക്ക് കയറി ചെന്നത്. തടഞ്ഞവരെയെല്ലാം ആക്രമിക്കുകയായിരുന്നു. മോട്ടോർ സൈക്കിൾ സ്റ്റാൻഡ് ഉപയോഗിച്ചായിരുന്നു ആക്രമണം.