
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗത്വം നൽകാതെ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ അതൃപ്തിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ കിട്ടിയ പദവി 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും യാതൊരു ചർച്ചയും ഇക്കാര്യത്തിൽ നടന്നിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. തന്‍റെ നിലപാട് പാർട്ടിയെ അറിയിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇന്ന് പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തക സമിതിയിൽ കേരളത്തിൽ നിന്നും പുതിയതായി ശശി തരൂരിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ സമിതി അംഗമായ എ.കെ. ആന്‍റണിയെ നിലനിർത്തുകയും കെ.സി വേണുഗോപാലിനെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേകം ക്ഷണിതാവായുമാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തരൂരിനെ ഒഴിവാക്കിയാലത് അനാവശ്യ വിവാദങ്ങൾക്ക് വഴിവയ്ക്കുമെന്ന കസ്റ്റണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. ഈ പശ്ചാത്തലത്തിലാണ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കി മാറ്റിയതെന്നാണ് വിവരം. ഒരേ സമുദായത്തിൽ നിന്നും മൂന്നു പേരെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും നേതൃത്വം വിലയിരുത്തിയിട്ടുണ്ട്.