ജി. സുധാകരൻ പറഞ്ഞതാണ് കേരളത്തിന്റെ അവസ്ഥ: ചെന്നിത്തല
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പറഞ്ഞതാണ് കേരളത്തിന്റെ ഇപ്പോഴത്തെ പൊതുവായ അവസ്ഥയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
സാധാരക്കാരന് കാര്യങ്ങൾ നേടാൻ കൈമടക്ക് കൊടുക്കേണ്ട സാഹചര്യമെന്ന സുധാകരന്റെ തുറന്നു പറച്ചിൽ ഈ സർക്കാർ എത്രത്തോളം ജീർണിച്ചു എന്ന് തെളിയിക്കുന്നതാണ്. കേരളം പൂർണമായും അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിപ്പോയതായി ഒരു കമ്യൂണിസ്റ്റ് നേതാവിന് തന്നെ തുറന്നു പറയേണ്ട അവസ്ഥ എത്രയോ പരിതാപകരമാണ്.
ഒന്നാം പിണറായി സർക്കാരിന്റെ അഴിമതികളെ കവച്ചു വയ്ക്കുന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ അഴിമതികൾ. ഇപ്പോൾ സർക്കാർ പണം മാത്രമല്ല ഇവർ കൈയിട്ട് വാരുന്നത്. കണക്കില്ലാതെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സർക്കാർ പരിപാടികൾക്ക് പണം പിരിക്കുന്നു. ഇതിനൊന്നും ഒരു കണക്കുമില്ല. ഇക്കാര്യങ്ങളിൽ ഒന്നും മറയ്ക്കാനില്ല എങ്കിൽ ഉന്നതതല അന്വേഷണത്തിന് തയാറുണ്ടോ- ചെന്നിത്തല ചോദിച്ചു.