
ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഡാംസേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധന പൂർത്തിയായി. ഷട്ടർ റോപ്പിൽ ദ്രാവകം ഒഴിച്ചതിനു പിന്നാലെയാണ് ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയത്. ഷട്ടർ റോപ്പിൽ ദ്രാവകം ഒഴിച്ച സംഭവത്തിൽ റോപ്പിന് കോടു പാടുകൾ പറ്റിയിട്ടില്ലെന്ന് ഡപ്യൂട്ടി ചീഫ് എൻജീനിയർ പി.എൻ ബിജു വ്യക്തമാക്കി.
ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചിരുന്നു. ഓരോ പോയിന്‍റും വളരെ കൃത്യമായി പരിശോധിച്ചു. ഗേറ്റുകൾ എല്ലാം ഉയർത്തി. യാതൊരു പ്രശ്നവും ഇല്ലെന്നും ദ്രാവകം ഒഴിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 22നു പകൽ മൂന്നേകാലിനാണു സംഭവം. ഇടുക്കി ഡാമിലെത്തിയ യുവാവ് ഹൈമാസ് ലൈറ്റുകൾക്കു ചുവട്ടിൽ താഴിട്ടു പൂട്ടുകയായിരുന്നു. ലൈറ്റുകളുടെ ടവറിലും എർത്ത് വയറിലുമുൾപ്പെടെ പതിനൊന്നിടത്ത് ഇത്തരത്തിൽ താഴുകൾ കണ്ടെത്തി. ഡാമിന്‍റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു. അമർത്തുമ്പോൾ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് ഈ താഴുകൾ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. തുടർന്ന് ഇടുക്കി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ ഒറ്റപ്പാലം സ്വദേശിയാണെന്നു വ്യക്തമായി. വാടകയ്ക്കെടുത്ത കാറിലാണ് ഇയാൾ ഇടുക്കിയിലെത്തിയത്. കാർ റെന്‍റിനു നൽകയവരെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇതിനിടെ ഇയാൾ വിദേശത്തേക്ക് പോയി.സംഭവത്തിൽ രഹസ്വാന്വേഷണ വിഭാഗങ്ങളുടെ അന്വേഷണവും പുരോഗമിക്കുകയാണ്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.