

വയനാട് തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റിങ് നടത്തി മുഖ്യമന്ത്രി
കോഴിക്കോട്: കേരളത്തിന്‍റെ സ്വപ്നപദ്ധതികളിലൊന്നായ ആനക്കാംപൊയിൻ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റിന്‍റെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മറിപ്പുഴ പദ്ധതി പ്രദേശത്തായിരുന്നു ചടങ്ങ്. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. അനുബന്ധ നിർമാണപ്രവർത്തനങ്ങളായ താൽക്കാലിക പാലം. ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികൾക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂർത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിച്ചത്.
വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റർ തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ്. കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ബോർഡിൽ നിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പദ്ധതിയുടെ നടത്തിപ്പ് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. നാലു വർഷം പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലീപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നി സ്ഥാപനങ്ങളാണ് കരാർ ഏറ്റെടുത്തത്. 2134.5 കോടി രൂപയാസ്റ്റ് പദ്ധതി ചെലവ്.
ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത യാഥാർഥ്യമാകുന്നതോടെ വയനാടൻ ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുകയാണ്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ (മറിപ്പുഴ) മുതൽ വയനാട് ജില്ലയിലെ കള്ളാടി (മീനാക്ഷി പാലം) വരെയാണ് തുരങ്കപാത. പദ്ധതി പൂർത്തിയാവുന്നതോടെ കോഴിക്കോട് - വയനാട് യാത്രാ ദൂരം പകുതിയായി കുറയും. ആനക്കാംപൊയിൽ മുതൽ മേപ്പാടി വരെ 8.7 കിലോമീറ്ററാണ് ദൂരം. പരിസ്ഥിതി, വനം വകുപ്പുകളുടെ കർശന പരിശോധനകൾക്കും അനുമതികൾക്കും ശേഷമാണ് സംസ്ഥാന സർക്കാരിന്‍റെ ഈ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കുന്നത്. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ് നിർമാണം.
ഓസ്ട്രേലിയൻ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ കട്ട് ആൻഡ് കവർ രീതിയിലാണ് തുരങ്കം നിർമിക്കുക. കൃത്യമായ അളവിലും ആഴത്തിലും പാറ തുരക്കുന്നതിനായി ആധുനിക റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിക്കും. തുരങ്കം പാത പൂർത്തിയാകുമ്പോൾ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയ ഇരട്ട തുരങ്കപാതയായി ഇത് മാറും.