
തിരുവനന്തപുരം: കളമശേരി സ്ഫോടനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണത്തിനായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തില്‍ 20 പേരടങ്ങിയ സംഘത്തെ രൂപീകരിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ഇതിനിടെയും പ്രത്യേക ലക്ഷ്യം വച്ചുള്ള പ്രചാരണം ഉണ്ടായി. ആക്രമണത്തിനു പ്രത്യേക മാനം നല്കാന് ശ്രമം ഉണ്ടായി. ഈ ശ്രമം എന്തു വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണം. കേന്ദ്രമന്ത്രിമാര്‍ വരെ മോശം പ്രസ്താവന നടത്തി. വര്‍ഗീയ നീക്കം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി ഡിസിപിയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്. കുറ്റവാളി ആരായാലും രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടിയാണു സ്വീകരിച്ചുവരുന്നത്. നിലവില്‍ 41 പേരാണ് മെഡിക്കല്‍ കോളെജിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുള്ളത്. നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേര്‍ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. 17പേരാണ് ഐസിയുവിലുള്ളത്.
സംഭവത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നല്ല നിലപാട് മാതൃകാപരമാണ്. കേരളത്തിന്റെ തനിമ നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്ന് ഒരു ചാനല്‍ പറഞ്ഞു. ചാനലിന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത എടുത്തു കാണിച്ചുകൊണ്ട് ജാഗ്രതയോടെ ഇടപെട്ടുവെന്നും ആരോഗ്യകരമായ ഇടപെടലിനു നന്ദി അറിയിക്കുകയാണെന്നും പിണറായി വിജയന് പറഞ്ഞു. കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടില്ലെന്നും ഇന്നു രാവിലെ പത്തിനു സര്‍വകക്ഷി യോഗം ചേരുന്നുണ്ടെന്നും മുഖ്യമന്ത്രി.
നിലവില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുത്തിട്ടില്ല. പൊലീസ് തന്നെ അന്വേഷണം തുടരുകയാണ്. തെറ്റായ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. സര്‍ക്കാരിന് ചെയ്യാനാകുന്ന നടപടി സ്വീകരിക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞത് എന്തെന്ന് പിന്നീട് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.